പുറത്തൂർ: തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചാരണ വാഹനങ്ങളും ഫ്ലെക്സ് ബോർഡുകളും തകർത്തു. പിന്നിൽ എൽഡിഎഫ് പ്രവർത്തകരെന്ന് പരാതി. സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചു.
Advertisment
റോഡരികിൽ നിർത്തിയിട്ടിരുന്ന 2 പ്രചാരണ വാഹനങ്ങളും അനൗൺസ്മെന്റ് നടത്തിയിരുന്ന മറ്റൊരു വാഹനവുമാണു തകർത്തത്. ഡ്രൈവർക്ക് പരുക്കേറ്റു.വൈകിട്ട് 7 ന് മംഗലം കൂട്ടായി പള്ളിക്കുളത്തിനു സമീപമാണ് സംഭവം.
ഇവിടെ കുടുംബയോഗത്തിൽ പങ്കെടുക്കാനാണ് ഫിറോസ് കുന്നംപറമ്പിൽ എത്തിയത്. ഫിറോസ് സഞ്ചരിച്ചിരുന്ന തുറന്ന വാഹനവും മറ്റൊരു അനൗൺസ്മെന്റ് വാഹനവും റോഡരികിൽ പാർക്ക് ചെയ്തിരുന്നു. ഒരു വാഹനം അനൗൺസ്മെന്റ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ഇതിനിടെ കൂട്ടായി ആശാൻപടിയിൽ നിന്ന് പ്രകടനമായെത്തിയ എൽഡിഎഫ് പ്രവർത്തകർ വാഹനങ്ങൾ തകർക്കുകയായിരുന്നു എന്നാണ് യുഡിഎഫ് നേതാക്കളും ഫിറോസ് കുന്നംപറമ്പിലും ആരോപിക്കുന്നത്. ഇവർ കടന്നുപോയ വഴിയിൽ വച്ചിരുന്ന ഫ്ലെക്സ് ബോർഡുകളും തകർത്തതായി പരാതിയുണ്ട്.
സംഭവം നടന്നതോടെ സ്ഥലത്ത് പൊലീസ് നിലയുറപ്പിച്ചു. മന്ത്രി കെ.ടി.ജലീൽ ആണ് ഇവിടെ ഇടതുസ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നത്. തോൽവി ഭയന്ന് എൽഡിഎഫ് വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.