കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്നു വീണ് വീട്ടുജോലിക്കാരി മരിച്ച കേസില്‍ ഫ്ലാറ്റുടമ ഇംതിയാസിനെ പൊലീസ് അറസറ്റ് ചെയ്തു. ഡിസംബര്‍ അഞ്ചിനാണ് കൊച്ചി നഗരമധ്യത്തിലെ ഫ്ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് സേലം സ്വദേശിനിയായ കുമാരി വീണത്.
ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് സാരികള്‍ കൂട്ടികെട്ടി താഴേക്ക് ഇട്ടിരിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ കൊച്ചിയിലെത്തി ഫ്‌ളാറ്റുടമയ്‌ക്കെതിരേ മൊഴി നല്‍കിയതോടെയാണ് കേസെടുത്തത്.
നാട്ടിലേക്കു പോകണമെന്ന് കുമാരി അറിയിച്ചെന്നും എന്നാല്‍ പോകാന്‍ അനുവദിക്കാതെ ഫ്‌ളാറ്റുടമ തടവില്‍ വെച്ചുവെന്നുമാണ് ശ്രീനിവാസന്റെ മൊഴി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുമാരി ഫ്‌ളാറ്റില്‍നിന്ന് വീണതാകുമെന്നും ശ്രീനിവാസന്റെ മൊഴിയിലുണ്ട്.
കുമാരി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും അതിനാല്‍ കേസെടുക്കേണ്ടതില്ലെന്നുമായിരുന്നു പൊലീസിന്റെ ആദ്യ നിലപാട്. ഇംതിയാസ് അഹമ്മദിന് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ഒളിവിലായിരുന്ന ഇംതിയാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് ശേഷം പോലീസിന് മുന്‍പില്‍ ഹാജരാവുമ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അന്യായമായി വീട്ടുതടങ്കലില്‍ വെച്ചുവെന്ന കുറ്റമാണ് ഇംതിയാസിനെതിരെ ചുമത്തിയിരിക്കുന്നത്.