ഡൽഹി: ലോക്ക്ഡൗൺ കാലത്ത് റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ തുക യാത്രക്കാർക്ക് വിമാന കമ്പനികൾ തിരിച്ചു നൽകണമെന്ന് വ്യോമായന മന്ത്രാലയം സുപ്രീംകോടതിയിൽ അറിയിച്ചു. തുക പൂർണമായും തിരിച്ചു നൽകാൻ സാധിക്കാത്ത കമ്പനികൾക്ക് ക്രെഡിറ്റ് ഷെൽ ആയി യാത്രക്കാരുടെ പേരിൽ നൽകാം.
കോവിഡിനെ തുടർന്ന് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് തുക മടക്കി നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ആണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ വിമാനക്കമ്പനികളുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കാൻ ജൂൺ 12ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ഇതുപ്രകാരം വിമാന കമ്പനികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം തയ്യാറാക്കിയ നിർദേശങ്ങളാണ് വ്യോമായന മന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ചത്. കേസ് ബുധനാഴ്ച്ച വീണ്ടും പരിഗണിക്കും. ആദ്യ രണ്ട് ലോക്ക് ഡൗണ്‍ കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മുടങ്ങിയവര്‍ക്കാണ് പണം തിരിച്ചുകിട്ടുക.
മാര്‍ച്ച് 25 മുതല്‍ മെയ് 3 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് പണം തിരിച്ചു കിട്ടുക. തുക മടക്കി നൽകാൻ സാധിക്കാത്ത വിമാന കമ്പനികൾക്ക് യാത്രക്കാർക്ക് യാത്രാ സൗകര്യം ഒരുക്കാം. നേരത്തെ ബുക്ക് ചെയ്ത റൂട്ടിലോ അല്ലാത്ത മറ്റു റൂട്ടിലോ യാത്രയ്ക്ക് അവസരം ഒരുക്കണം.
കൂടാതെ, ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തി നിർദേശിക്കുന്നവർക്കും യാത്രയ്ക്കുള്ള അവസരം ഒരുക്കാം. 2021 മാര്‍ച്ച് 31 വരെയാണ് ക്രെഡിറ്റ് ഷെൽ അവസരം.