തിരുവനന്തപുരം : ‘വിറങ്ങലിച്ച കുഞ്ഞിക്കൈകൾ തൊട്ടപ്പോൾ ഞാൻ ഉള്ളുകൊണ്ടു കരഞ്ഞു. എന്റെ മകളുടെ അതേ പ്രായമുള്ള പെൺകുഞ്ഞ്. അവളെ ഷാൾ മുറുക്കി കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹവും തൊട്ടരികിലുണ്ടായിരുന്നു. എത്രയോ ദിവസം പിന്നീട് ഉറങ്ങാനായില്ല.....’ അമ്മയെന്ന നിലയിൽ ഏറ്റവും ദുർബലയായിപ്പോയ ആ നാളുകളെക്കുറിച്ച് ഓർക്കുകയാണു തിരുവനന്തപുരത്തെ സയന്റിഫിക് ഓഫിസർ.
ഇത് ഒറ്റപ്പെട്ട അനുഭവമല്ല, കുറ്റകൃത്യങ്ങളിലെ ശാസ്ത്രീയതെളിവുകൾ തേടിയുള്ള യാത്രകളിൽ ഈ സ്ത്രീജീവനക്കാർ നേരിടുന്നത് ഇതുപോലെ ഒട്ടേറെ അനുഭവങ്ങളാണ്.
പൊലീസ് വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിലെ ജീവനക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പൊള്ളലേറ്റോ മുറിവേറ്റോ വികൃതമായ മൃതദേഹങ്ങൾ കണ്ടു മുഖം തിരിക്കാതെ, അടുത്തു ചെന്നു നൂലിഴ കീറി തെളിവുശേഖരിക്കുന്ന ജോലിയിൽ ഏർപ്പെട്ടവർ. ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, സയന്റിഫിക് ഓഫിസർ തസ്തികകളിലായുള്ള 77 പേരിൽ 53 സ്ത്രീകളാണുള്ളത്.കുറ്റകൃത്യങ്ങൾ നടക്കുന്നയിടത്തു നേരിട്ടെത്തുന്നവരും ലാബിൽ പ്രവർത്തിക്കുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ.
എട്ടുമാസം ഗർഭിണിയായിരിക്കെ കടലിൽ സഞ്ചരിച്ചതിന്റെയും ബോട്ടുകളിലേക്കു വലിഞ്ഞുകയറിയതിന്റെയും അനുഭവമുള്ളവരുണ്ട്. കടുകുവറുക്കുന്ന മണം പോലും അസഹ്യമായ ഗർഭനാളുകളിൽ അഴുകിയ മൃതദേഹങ്ങളുടെ ഗന്ധത്തിനിടയിലൂടെ സഞ്ചരിച്ചവരുണ്ട്. മലകളും കുന്നുകളും കയറി മരണത്തെളിവുകൾ തേടി പോകുന്നതും വാഹനത്തിന്റെ ടയറിനടിയിൽ സമയമേറെ ചെലവിടേണ്ടിവരുന്നതുമെല്ലാം അവർക്കു പുതുതല്ല. അവധിദിനങ്ങൾ പോലുമില്ലാതെ ജോലി ചെയ്യുമ്പോഴും പക്ഷേ, അവർ പറയുന്നുണ്ട്; ഈ ജോലി ഞങ്ങൾക്കു വലുതാണ്!
സംസ്ഥാനത്ത് 19 പൊലീസ് ജില്ലകളുണ്ടെങ്കിലും എല്ലായിടത്തും ശാസ്ത്രീയ തെളിവു ശേഖരണത്തിനായി സയന്റിഫിക് ഓഫിസർമാരില്ല. മിക്കയിടത്തും സിറ്റിയിലും റൂറലിലും ഒരാൾ മാത്രമാണുള്ളത്. അസിസ്റ്റന്റ് തസ്തിക ഉണ്ടെങ്കിലും ചിലയിടങ്ങളിൽ നിയമനമായിട്ടില്ല. കുറ്റകൃത്യം നടന്നതു മലമുകളിലാണെങ്കിലും കാട്ടിലാണെങ്കിലും കടലിലാണെങ്കിലും സ്ത്രീകൾ തന്നെ കടന്നുചെല്ലണം.അസ്വാഭാവികമരണം കൊലപാതകമായി മാറാം എന്നതിനാൽ ശാസ്ത്രീയ തെളിവുശേഖരണം നിർബന്ധമാണ്. കോടതിയിൽ വാദത്തിനു പോകുകയും വേണം.
കണ്ണീരു കലരുന്ന സംഭവങ്ങളാണേറെയും. പോക്സോ കേസുകളിൽ ഇരകളായ കുഞ്ഞുങ്ങളുടെ നിസ്സഹായാവസ്ഥയും കുടുംബങ്ങളുടെ നോവുമാണ് അമ്മമാരെന്ന നിലയിൽ ഏറ്റവും വേദനിപ്പിക്കുന്നതെന്നു സയന്റിഫിക് ഓഫിസർമാർ പറയുന്നു. ബോംബ് സ്ഫോടനമെന്നു പറഞ്ഞ് 23 കിലോമീറ്ററോളം കുന്നും മലകളും കയറിച്ചെന്നപ്പോൾ അതൊരു പടക്കം പൊട്ടിയ കേസായതുപോലെയുള്ള തമാശകളുമുണ്ട് ഈ കഥകളിൽ.
‘അവളെ കാണാതായ ദിവസവും രാത്രി വരെ അവിടെയുണ്ടായിരുന്നു. പ്രതീക്ഷകളൊക്കെ മാഞ്ഞു, പിറ്റേന്നു ജീവനറ്റു കിടന്ന കുഞ്ഞുശരീരം ഇൻക്വസ്റ്റ് ചെയ്യേണ്ടിവന്നു എനിക്ക്. അവളുടെ കുഞ്ഞുടലിൽ മുറിവുകളുണ്ടോ എന്നു നോക്കുമ്പോഴൊക്കെ എന്നിലെ അമ്മ പറഞ്ഞു കൊണ്ടേയിരുന്നു, കുഞ്ഞുങ്ങളെ കൃഷ്ണമണി പോലെ കാക്കണമെന്ന്...’ ദേവനന്ദയുടെ ഓർമകളുടെ നോവുണ്ട്, കൊല്ലത്തെ ആ സയന്റിഫിക് ഓഫിസറുടെ വാക്കുകളിൽ.