കൊച്ചി : രാജ്യത്തെ നിയമ വാഴ്ച തകർന്നതിന്റെ പ്രതിഫലനമാണ് ഹൈദരാബാദ് സംഭവത്തിൽ പൊലീസ് വെടിവയ്പിലൂടെ വെളിവാകുന്നതെന്ന് ഗുജറാത്ത് മുൻ ഡിജിപി ആർ.ബി. ശ്രീകുമാർ. ലഭിച്ച വിവരം വച്ച് വളരെ ആസൂത്രിതമായി നടത്തിയ വ്യാജ ഏറ്റുമുട്ടലാണ് ഇത്.
അതിരാവിലെ വെളിച്ചം വീഴുന്നതിനു മുമ്പ് തെളിവെടുപ്പിനായി സ്ഥലത്തേയ്ക്ക് കൊണ്ടു പോകുന്നതിന് തന്നെ ന്യായീകരണമില്ല. ഇത്രയും പ്രധാന കേസിൽ സീനിയർ ഓഫിസർ കൂടെ പോകേണ്ടതാണ്. ഡിവൈഎസ്പിക്കു മുകളിലുള്ള ഒരാൾ പോയിട്ടുണ്ടാകണമെന്ന നിയമം പാലിച്ചിട്ടില്ല.
ഇങ്ങനെയുള്ള ക്രിമിനലുകളെ അറസ്റ്റ് ചെയ്യുമ്പോൾ മൂന്ന് റൗണ്ട് സുരക്ഷ അവർക്ക് വേണം എന്നുണ്ട്. പ്രതികൾ ആത്മഹത്യ ചെയ്യാതിരിക്കാനും ഒപ്പമുള്ള പ്രതികൾ ആക്രമിക്കാതിരിക്കാനുമെല്ലാം ഇത് നിർബന്ധമാണ്.
അതിനു പിന്തുണയുമായി ആംഡ് പൊലീസ് സപ്പോർട്ട് ഉണ്ടാകണം. ഇതെല്ലാം ഉള്ളപ്പോൾ ഒരാളുടെ കയ്യിൽ നിന്ന് തോക്കു തട്ടിപ്പറിക്കാൻ ശ്രമിച്ചു എന്നു പറയുന്നത് വിശ്വസനീയമല്ല.