തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ ഉറക്കംകെടുത്തുന്നത് നാലു കൊലക്കേസുകള്‍. ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിലാണ് ജില്ലാ സെക്രട്ടറി പി ജയരാജനെയും ടിവി രാജേഷ് എം.എല്‍.എയെയും പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം നല്‍കിയത്. എന്നാല്‍ ഇതിനു പിന്നാലെ കതിരൂര്‍ മനോജ്, ഫസല്‍, ഷുഹൈബ് കൊലക്കേസുകളും തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം നേതാക്കളെ സംബന്ധിച്ചടുത്തോളം ഡെമോക്ലീസിന്റെ വാളാണ്.
നേതാക്കൾക്കെതിരായ കുറ്റപത്രം പരിഗണിക്കുമ്പോള്‍ കോടതി ജയരാജന്റെയും രാജേഷിന്റെയും ജാമ്യം റദ്ദാക്കുമോയെന്ന ഭയവും നേതാക്കള്‍ക്കുണ്ട്. നേരത്തെ ജയരാജനെ സിബിഐ അറസ്റ്റ് ചെയ്യുകയും രാജേഷ് കീഴടങ്ങുകയും ചെയ്തിരുന്നു. പിന്നീട് ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം ഷുക്കൂര്‍ കൊലക്കേസ് സിബിഐയെ ഏല്‍പ്പിച്ച നടപടി ചോദ്യം പ്രതികള്‍ നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന ഏക പ്രതീക്ഷ മാത്രമാണ് ഇപ്പോള്‍ ഈ കേസിൽ സിപിഎമ്മിന് മുന്നിലുള്ളത്.
ഷൂക്കൂര്‍ കൊലക്കേസിലെന്ന പോലെ മറ്റ് മൂന്നു കോസുകളിലും ക്ണ്ണൂര്‍ ജില്ലയിലെ പ്രമുഖ നേതാക്കാളാണ് പ്രതികള്‍. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷവിഭഗത്തില്‍പ്പെട്ട യുവാക്കളുടേതുള്‍പ്പെടെയുള്ള കൊലക്കേസുകൾ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ഭയവും നേതൃത്വത്തിനുണ്ട്.
നവോത്ഥാന കാമ്പയിനുകളിലൂടെ ന്യൂനപക്ഷത്തെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമം നടക്കുതിനിടയിൽ കൊലക്കേസുകള്‍ വീണ്ടും ഉയര്‍ന്നു വരുന്നത് നേതാക്കളുടെ ഉറക്കം കെടുത്തുന്നതാണ്. അതേസമയം ബിജെപി സിബിഐയെ രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കുകയാണെന്ന വാദമുയര്‍ത്തി പ്രതിരോധിക്കാനാണ് സിപിഎം നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്.