റിയാദ് : പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ടായി കാണുന്ന രാഷ്ട്രീയ പാർട്ടികളും ഭരണ സംവിധാനങ്ങളും നിലനിൽക്കുന്ന നാട്ടിൽ പത്രികയിൽ വാഗ്ദാനം ചെയ്ത ഏതാണ്ട് എല്ലാ കാര്യങ്ങളും നാലുവർഷത്തിനകം തന്നെ പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പിണറായി സർക്കാരിനെ അഭിനന്ദിക്കുന്നതായി കേളി കലാസാംസ്കാരിക വേദി.
പ്രകൃതിക്ഷോഭങ്ങളെയും മഹാമാരികളേയും നേരിട്ട് കേരളജനതക്ക് അടിസ്ഥാന ജീവിത സൗകര്യങ്ങൾ ഒരുക്കുന്നതിൽ എൽഡിഎഫ് സർക്കാർ പരിപൂർണ്ണ വിജയമായിരുന്നു. ഭരണകേന്ദ്രങ്ങളെ അഴിമതിയുടേയും സ്വജനപക്ഷപാതിത്വത്തിന്റെയും കൂത്തരങ്ങാക്കിയ ഉമ്മൻചാണ്ടി സർക്കാരിന്റെ അഞ്ചുവർഷം കേരളത്തിലെ ജനങ്ങൾക്ക് ഇന്നും ഒരു പേക്കിനാവാണ്.
കേരള വികസനത്തെ സ്‌തംഭിപ്പിക്കും വിധം ഉണ്ടായ രണ്ടു പ്രളയങ്ങൾ, ഓഖി ചുഴലിക്കാറ്റ്, നിപ രോഗബാധ അതുപോലെ കേന്ദ്ര സർക്കാർ സൃഷ്ടിച്ച നിരവധി പ്രതിബന്ധങ്ങൾ, ഇവയൊക്കെ മറികടന്നാണ് കേരളം നാലു വർഷം കൊണ്ടുതന്നെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയത്.
ഒരിക്കലും യാഥാർഥ്യമാകില്ലെന്ന് കരുതിയ ഗയിൽ പൈപ്പ് ലൈൻ, ദേശീയ പാതാവികസനം എന്നീ പദ്ധതികൾ പുനർജ്ജീവിപ്പിച്ചതും, കണ്ണൂർ എയർപ്പോർട്ട് പ്രവർത്തനം തുടങ്ങിയതും സർക്കാരിന്റെ ഇക്കാലയളവിലെ പ്രവർത്തനങ്ങളുടെ മികച്ച ഉദാഹരണങ്ങളാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും അർഹരായവർക്കുള്ള ക്ഷേമപെൻഷനുകളുടെ തുക ഉയർത്തി അത് മുടങ്ങാതെയോ കാലാവധിക്ക് മുൻപോ വിതരണം ചെയ്തതും എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്നാണ്.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെയും പ്രവാസികളേയും അകമഴിഞ്ഞ് സഹായിക്കുന്ന സർക്കാരാണ് കേരളം ഇപ്പോൾ ഭരിക്കുന്നതെന്നും നവകേരള നിർമ്മിതിക്കായി അതിന്റെ അഞ്ചാം വർഷത്തേക്കുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കേളിയുടെ അകമഴിഞ്ഞ പിന്തുണയും ആശംസകളും നേരുന്നതായി കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.