കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതാ വികാരി ജനറാളായി ചേർത്തല തൈക്കാട്ടുശ്ശേരി ഇടവകാംഗം ഫാ. ജോസ് പുതിയേടത്ത് സത്യപ്രതിഞ്ജ ചെയ്ത് സ്ഥാനമേറ്റു. നിലവില്‍ ആലുവാ സെന്‍റ് ഡൊമനിക് പള്ളി വികാരിയാണ് .
സീറോ മലബാർ സഭയുടെ മതബോധന കമ്മീഷൻ സെക്രട്ടറി, എറണാകുളം അങ്കമാലി അതിരുപത ചാന്‍സലര്‍, മതബോധന വിഭാഗം ഡയറക്ടർ, കരിസ്മാറ്റിക് എറണാകുളം സോണൽ അനിമേറ്റർ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
വൈദികനായിട്ടു 30 വർഷത്തോളമായ ഇദ്ദേഹത്തിനാണ് അതിരൂപതയില്‍ നിന്നും പുറത്താക്കപെട്ട സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ വഹിച്ചിരുന്ന മുഴുവന്‍ ചുമതലകളും കൈമാറിയിരിക്കുന്നത്.
പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് വഹിച്ചിരുന്ന അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ പദവിയും ഫാ . ജോസ് പുതിയേടത്തിനു കൈമാറിയേക്കുമെന്നും സൂചനയുണ്ട്.
ഇതോടെ നിലവില്‍ എറണാകുളം - അങ്കമാലി അതിരൂപതയില്‍ മെത്രാപ്പോലീത്തയായ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞാല്‍ അധികാര പദവിയില്‍ ഇനി ഫാ . ജോസ് പുതിയേടത്ത് മാത്രമാകും ഉണ്ടാകുക. അതിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞാല്‍ അതിരൂപതയുടെ ഭരണം നിയന്ത്രിക്കുക ഇനി ഇദ്ദേഹമായിരിക്കും.