കോട്ടയം : ബിഷപ്പ് മാർ ഫ്രാങ്കോ മുളക്കൽ കോടതിയിൽ ഹാജരായില്ലന്ന് പറഞ്ഞ് കോട്ടയം സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ജാമ്യം റദ്ദ് ചെയ്യുകയും ജാമ്യക്കാർക്ക് നോട്ടീസ് അയക്കുകയും ചെയ്ത നടപടി അസാധാരണവും ദുരൂഹത നിറഞ്ഞതാണെന്നും കാത്തലിക് ഫോറം പ്രസിഡണ്ട് ബിനു ചാക്കോ ആരോപിച്ചു.
കോവിഡ് കാലത്ത് പ്രതികളെ കോടതിയിൽ വിളിച്ച് വരുത്തുകയോ, ഹാജരാകാൻ നിർബന്ധിക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശം ഉണ്ടായിട്ടും, ഈ കേസിൽ കോടതി കാണിക്കുന്ന അനാവശ്യ തിടുക്കം വിശ്വാസികളിൽ സംശയമുളവാക്കുന്നു.
താൻ ജലന്ധറിൽ ആണെന്നും, കോവിഡ് സമ്പർക്കം സംബന്ധിച്ച് ക്വാറണ്ടൈനിൽ ആണെന്നും തന്റെ അഭിഭാഷകൻ മുഖേന രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടും കോടതി അത് പരിഗണിച്ചില്ല.
മാത്രമല്ല ഈ കേസിൽ ബിഷപ്പ് വിടുതൽ ഹർജി ഫയൽ ചെയ്തത് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്നാൽ ഇതിന്റെ ഉത്തരവ് പ്രതിക്ക് ലഭിച്ചിട്ടില്ല എന്നാണ് അറിവ്. ഈ ഉത്തരവിന് പുറത്ത് പ്രതിക്ക് അപ്പീൽ പോകാൻ അവകാശമുണ്ട് എന്നത് നിലനിൽക്കെ, ധൃതി പിടിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് ഒരു റിട്ടയേർഡ് ജഡ്ജിയുടെ സ്വാധീനത്തിൽ ആണ് എന്ന് പരക്കെ സംസാരമുണ്ട്.
ഈ റിട്ടയേർഡ് ജഡ്ജി പത്രത്തിലൂടെ പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവിശ്യപ്പെട്ടിരുന്നു. സഭാ വിരുദ്ധ ശക്തികളുടെ സ്വാധീനത്തിലാണോ ഇത്തരം ഒരു സാഹചര്യം ഉരുത്തിരിഞ്ഞത് ? കോടതിയോടുള്ള ആദരവും ബഹുമാനവും നിലനിർത്തി ക്കൊണ്ട് തന്നെ പറയുമ്പോൾ വാദിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ എറണാകുളത്തുകാരനാണ് എന്നത് ശ്രദ്ദേയമാണ്.
എറണാകുളത്തുകാരായ സഭാ വിരുദ്ധ ശക്തികൾ 'ഏത് വിധേനയും' പ്രതിയെ ശിക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് എന്നുള്ളതും, പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്യാൻ നടത്തിയ സമര നാടകങ്ങളിൽ ഒരു റിട്ടയേർഡ് ജഡ്ജി പ്രസംഗിച്ചതും കൂടി കൂട്ടി വായിക്കുമ്പോൾ വിശ്വാസികളുടെ ആശങ്ക വർദ്ധിക്കുന്നു.
ഈ കോവിഡ് കാലത്ത് പ്രതിയെ വാറണ്ട് അയച്ച് വിളിച്ച് വരുത്തുന്നതിനെ മുൻവിധിയോടെയെ കാണാൻ സാധിക്കു. വാദിക്ക് നീതി ലഭിക്കുമ്പോൾ പ്രതിക്ക് ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ബിനു ചാക്കോ പറഞ്ഞു.