മലപ്പുറം : ബാബരിയുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ജനപ്രതിനിധി യടക്കമുള്ളവർക്കെതിരെ കേസെടുത്ത പോലീസ് നടപടി ഭരണഘടനാ വിരുദ്ധമാണ്. കോടതികളെയും ഭരണഘടനയെയുമടക്കം വിമർശിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യ വ്യവസ്ഥയിലുള്ളതാണ്. അതാണ് സുപ്രിം കോടതിയുടെ ബാബരി വിധിക്ക് ശേഷം പോലീസ് ലംഘിക്കുന്നത്.
മതസ്പർധയുള്ള പരാമർശങ്ങളൊന്നും നടത്താത്ത ഫേസ്ബുക് പോസ്റ്റുകൾക്ക് പോലും മതസ്പർധ ചുമത്തിയുള്ള കേസ് അന്യായമാണ്. മലപ്പുറം ജില്ലയിലെ ചെറുപ്പക്കാരെ പോലീസ് പ്രത്യേകം നോട്ടമിട്ട് വേട്ടയാടുകയാണ്. മുഴുവൻ രാഷ്ട്രീയ വിസമ്മതങ്ങളെയും നിശബ്ദമാക്കാനുള്ള ഈ ശ്രമം ജനങ്ങൾ അംഗീകരിക്കില്ല. അതിനാൽ ഇപ്പോൾ ചുമത്തപ്പെട്ട കേസുകളെല്ലാം ഉടനടി പിൻവലിക്കാൻ തയാറാകണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, വൈസ് പ്രസിഡന്റുമാരായ ബഷീർ തൃപ്പനച്ചി, ഡോ എ.കെ സഫീർ, ഹബീബ റസാഖ്, സെക്രട്ടറിമാരായ മുഹമ്മദ് ഹംസ, സൽമാൻ താനൂർ, ഹാദി യൂനിവേഴ്സിറ്റി തുടങ്ങിയവർ സംസാരിച്ചു.