തിരുവനന്തപുരം : അധ്യയന വർഷം ആരംഭിച്ചിട്ടും വിദ്യാർത്ഥികൾക്ക് ഇതുവരെയും പാഠപുസ്തകങ്ങൾ നൽകാൻ കഴിയാത്തത് സർക്കാരിന്റെ പരാജയമാണെന്ന് ഫ്രട്ടേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. ജില്ലയിലെ അനേകം വിദ്യാർത്ഥികളുടെ പഠനം ആശങ്കയിലാണ്. മാസങ്ങൾക്കു മുമ്പേ പാഠപുസ്തകങ്ങൾ പ്രിൻറ് ചെയ്തു എന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദം വ്യാജമാണ് എന്ന് ഇപ്പോൾ തെളിയുകയാണ്.
സ്കൂളുകളിൽ നിന്നും എപ്പോഴാണ് പാഠപുസ്തകങ്ങൾ ലഭിക്കുക എന്നും വിദ്യാർഥികൾക്ക് അറിവില്ല. എന്നാൽ ആവശ്യമായ പഠനസൗകര്യങ്ങൾ ഒരുക്കി എന്നാണ് ഗവൺമെൻറ് വാദിക്കുന്നത്. ഇതിനെതിരെ വിദ്യാർഥികൾ ശക്തമായി രംഗത്ത് വരണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പാഠപുസ്തകം ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് പ്രതിഷേധ സൂചകമായി പാഠപുസ്തകങ്ങളിലെ ആവശ്യമായ പാഠഭാഗങ്ങൾ പ്രിന്റ് എടുത്ത് നൽകുമെന്ന് സെക്രട്ടേറിയറ്റ് അറിയിച്ചു. പ്രതിഷേധ പരിപാടിയുടെ ജില്ല തല ഉദ്ഘാടനം മുദാക്കൽ പഞ്ചായത്തിലെ കോളൂർ കോളനിയിൽ ജില്ല പ്രസിഡണ്ട് ആദിൽ അബ്ദുൽ റഹീം ഒമ്പതാം ക്ലാസിലെ പാഠപുസ്തക ഭാഗങ്ങൾ സ്നേഹ സുരേഷ്, ശരണ്യ, അനഘ സുരേഷ് എന്നീ വിദ്യാർഥികൾക്ക് പ്രിന്റ് എടുത്ത് വിതരണം ചെയ്ത് കൊണ്ട് നിർവഹിച്ചു.