തേഞ്ഞിപ്പലം: സംവരണ തസ്തിക പ്രഖ്യാപികാതെയും ബാക്ക്‌ലോഗ് നികതാതെയുമുള്ള കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപകനിയമനങ്ങൾ നടത്താനുള്ള ഇടത് സിൻഡിക്കേറ്റ് തീരുമാനം ഭരണഘടന വിരുദ്ധവും നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് പാലക്കാട്.
ബാക്ക്ലോഗ് നികത്താതെയും സംവരണം അട്ടിമറിച്ചും നടത്തുന്ന അധ്യാപക നിയമനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്‌സിറ്റി അങ്ങാടിയിൽ നിന്നാരംഭിച്ച മാർച്ച് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന് മുന്നിൽ തേഞ്ഞിപ്പലം സി.ഐ ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. മുദ്രാവാക്യം വിളിച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് ഒരു മണിക്കൂർ ഉപരോധിച്ചു.
ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിമാരായ അഷ്‌റഫ്. കെ.കെ, ഷഹീൻ ശിഹാബ്, ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൽമാൻ താനൂർ തുടങ്ങിവർ സംസാരിച്ചു. യൂണിവേഴ്‌സിറ്റി കാമ്പസ് പ്രസിഡന്റ് ഷാഹിദ് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി സനൽകുമാർ നന്ദിയും പറഞ്ഞു