കൊച്ചി: വിദേശ നിർമിത മദ്യത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടു സിനിമാ നിർമാതാക്കൾക്കെതിരെ അന്വേഷണം തുടങ്ങി. അഞ്ചു കോടി രൂപ വിലമതിക്കുന്ന വിദേശ നിർമിത മദ്യത്തിന്റെ മറവിലാണ് ഇവർ 50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. ഈ ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടാൽ പ്രതികൾ വിദേശത്തേക്കു കടക്കുമെന്നു ചൂണ്ടിക്കാട്ടി വിശദാംശങ്ങൾ നൽകാൻ പൊലീസ് വിസമ്മതിച്ചു.
ബൾഗേറിയ, ബെൽജിയം, എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത 5 കോടി രൂപ വിലയുള്ള മദ്യം, തീരുവ അടയ്ക്കാത്തതിനാൽ ബെംഗളൂരുവിലെ കസ്റ്റംസ് ഗോഡൗണിൽ പിടിച്ചുവച്ചതിന്റെ ചിത്രങ്ങൾ കാണിച്ചാണു തട്ടിപ്പു നടത്തിയത്. മദ്യവ്യാപാര രംഗത്ത് അറിയപ്പെടുന്ന 2 സ്ത്രീകളും തട്ടിപ്പു സംഘത്തിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇവരെ മുന്നിൽ നിർത്തിയാണു സിനിമ നിർമാതാക്കൾ പത്തോളം പേരിൽ നിന്നു പണം വാങ്ങിയത്.
എക്സൈസ് തീരുവ അടച്ചു സംസ്ഥാന ബവ്റിജസ് കോർപറേഷനു മദ്യം കൈമാറാൻ സാമ്പത്തിക സഹായം നൽകിയാൽ 60 ദിവസത്തിനുള്ളിൽ ഇരട്ടിത്തുക വാഗ്ദാനം ചെയ്താണു തട്ടിപ്പു നടത്തിയത്. ഇതു വിശ്വസിച്ചു 3 കോടി രൂപ കൈമാറിയ ചാലക്കുടി സ്വദേശി മിഥുൻ ഇട്ടൂപ്പ് നൽകിയ പരാതിയിലാണു ഡിജിപിയുടെ നിർദേശപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചത്.
സമാന രീതിയിൽ തട്ടിപ്പിന് ഇരയായ 10 പേർക്ക് 50 കോടി രൂപ നഷ്ടപ്പെട്ടതായാണു പൊലീസിനു ലഭിച്ച വിവരം. സംസ്ഥാനത്തിനു പുറത്തുള്ളവരും മദ്യക്കച്ചവട തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു കരുതുന്നു. നേരത്തെ പരാതി നൽകാൻ ഒരുങ്ങിയവരെ തട്ടിപ്പു സംഘത്തിലെ സ്ത്രീകൾ പീഡനക്കേസിൽ ഉൾപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പിൻമാറ്റിയതായും ആരോപണമുണ്ട്.
ഒളിക്യാമറ ഭീഷണിയും ചില പരാതിക്കാർക്കു നേരെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ആദ്യമാണു വിദേശമദ്യം ഇറക്കുമതി ചെയ്തത്. ഇടനിലക്കാരെ ഉപയോഗിച്ചാണു മദ്യക്കച്ചവടത്തിൽ താൽപര്യമുള്ള സമ്പന്നരെ വലിയ തുക ലാഭ വാഗ്ദാനം നൽകി വലയിലാക്കുന്നത്.