ലണ്ടൻ: സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ഫേസ്ബുക്കിന്റെ നഗ്നതാ നയത്തിനെതിരെ ലണ്ടനിലെ ആസ്ഥാനത്തിന് മുന്നിൽ വനിതകളുടെ പ്രതിഷേധം. സ്തനത്തിന്റെ ഭീമന്‍ മാതൃകയുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മെഡിക്കല്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ വിക്കി മാര്‍ട്ടിന്റെ നേതൃത്വത്തില്‍ അമ്പതോളം സ്ത്രീകളാണ് പ്രതിഷേധവുമായി അണിനിരന്നത്.
സ്തനത്തിന്റെ ഭീമന്‍ മാതൃക നിര്‍മിച്ചത് വിക്കി മാര്‍ട്ടിനാണ്. സ്തനാര്‍ബുദത്തെ തുടര്‍ന്ന് മാസ്‌റ്റെക്ടമി ചെയ്ത സ്ത്രീകള്‍ക്ക് ശസ്ത്രക്രിയയുടെ ഭാഗമായി മുലക്കണ്ണ് നഷ്ടമാകും. ഇവര്‍ക്ക് വിക്കി മാര്‍ട്ടിന്‍ ത്രീഡി രൂപത്തിലുള്ള അരിയോള (മുലക്കണ്ണിന് ചുറ്റുമുള്ള ചര്‍മം) ടാറ്റൂ രൂപത്തില്‍ ചെയ്തുകൊടുക്കുന്നു. എന്നാല്‍ തന്റെ ജോലിയുമായി ബന്ധപ്പെട്ട കണ്ടന്റുകൾ പങ്കുവെക്കപ്പെടുമ്പോൾ അശ്ലീലമായി കണ്ട് ഫെയ്‌സ്ബുക്ക് തടയുന്നതായാണ് മാര്‍ട്ടിന്റെ പരാതി.
നീണ്ട യാത്രയ്‌ക്കൊടുവിലും തങ്ങള്‍ പൂര്‍ണരാണെന്ന് അതിജീവിതര്‍ക്ക് മറ്റു സ്ത്രീകളോട് പറയാനുള്ള അവകാശം ലഭിക്കുന്നതിന് വേണ്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് മാര്‍ട്ടിന്‍ ബിബിസിയോട് പറഞ്ഞു.
മാര്‍ട്ടിനൊപ്പം സ്തനാര്‍ബുദ ബാധിതരും സ്തനാര്‍ബുദ അതിജീവച്ചവരുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും, അതിജീവിതരുടെ അനുഭവങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിന് സാമൂഹിക മാധ്യമങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ തടസ്സമാകുന്നതിനെ കുറിച്ചും ബോധ്യപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമം.