കൊച്ചി: കാശ്മീരിൽ പാക് പട്ടാളത്തിന്‍റെ വെടിയേറ്റ് മരിച്ച ലാൻസ് നായിക് ആൻറണി സെബാസ്റ്റ്യന് ജന്മനാടിന്‍റെ യാത്രമൊഴി. ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് ഇരിങ്ങാലക്കുട മുരിയാട് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടന്നു.
തിങ്കളാഴ്ച വൈകിട്ടാണ് നിയന്ത്രണ രേഖയിൽ വച്ച് ലാൻസ് നായിക് ആൻണി സെബാസ്റ്റ്യന് പാക് സൈന്യത്തിന്‍റെ വെടിയേറ്റത്. തുടർന്ന് അടിയന്തിര ചികിത്സ നൽകി പൂഞ്ചിലെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ എട്ടേകാലോടെയാണ് സൈനികന്‍റെ മൃതദേഹം നെടുന്പോശേരി വിമാനത്താവളത്തിൽ എത്തിച്ചത്. ജില്ലാ കളക്ടറും ബന്ധുക്കളും ജനപ്രതിനിധികളും സൈനികരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് വിമാനത്താവളത്തിൽ പൊതു ദർശനത്തിനു വച്ച ശേഷം മൃതദേഹം വിലാപ യാത്രയായി സ്വദേശമായ ഉദയംപേരൂരിലെത്തിച്ചു. നിരവധിയാളുകളാണ് സൈനികന് അന്തമിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തിയത്.
18-ാമത്തെ വയസ്സിൽ സൈന്യത്തിൽ ചേർന്ന ആൻറണി സെബാസ്റ്റ്യൻ അടുത്ത മാർച്ചിൽ സൈനിക സേവനം പൂർത്തിയാക്കി മടങ്ങാനിരിക്കെയാണ് വീരമൃത്യു വരിച്ചത്. ആന്‍റണി സെബസ്റ്റ്യന് ഒപ്പം വെടിയേറ്റ സഹപ്രവർത്തകൻ വീരമുത്തു ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.