ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ മുൻ മന്ത്രി ജി.സുധാകരന് രൂക്ഷവിമർശനം. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉണർന്നു പ്രവർത്തിച്ചില്ലെന്നാണ് വിമർശനം. ജി.സുധാകരന്‍ അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായില്ലെന്ന് എച്ച്.സലാം എംഎൽഎ ആരോപിച്ചു.
തനിക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയല്ല എന്ന സന്ദേശം പ്രതികരണത്തിലും പെരുമാറ്റത്തിലും നല്‍കി. കുടുംബയോഗങ്ങളിലെ പ്രസംഗങ്ങളിലും ദുസൂചന നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സുധാകരന്‍ വിമര്‍ശിക്കപ്പെട്ടത്.
തോമസ് ഐസക് സജീവമായപ്പോൾ ജി സുധാകരൻ ഉൾവലിഞ്ഞു നിന്നു എന്നാണ് ജില്ലാ കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നത്. ജി സുധാകരന്റെ അസാന്നിധ്യത്തിൽ ആയിരുന്നു വിമർശനം. എച്ച് സലാമിന് എതിരെ രക്തസാക്ഷിമണ്ഡപത്തിൽ പതിഞ്ഞ എസ്ഡിപിഐ ആരോപണമുള്ള പോസ്റ്ററുകൾക്ക് പിന്നിൽ സുധാകര പക്ഷത്തുള്ളവരാണ് എന്നും ആക്ഷേപം ഉയർന്നു.
സീറ്റ് കിട്ടാത്തതിലെ അതൃപ്തി പല രീതിയിൽ പ്രകടമാക്കിയെന്നും അഭിപ്രായമുണ്ടായി. എല്ലാം സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്ന് പാർട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ യോഗത്തിൽ പറഞ്ഞു. സുധാകരനെതിരെ ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് വിജയരാഘവന്‍ പറഞ്ഞു.