അരൂര്‍: ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി സുധാകരൻ നടത്തിയ പൂതന പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പു ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെ യുഡിഎഫ് നേതാക്കൾ ഉപവാസ സമരം നടത്തും. മന്ത്രിക്കെതിരെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നൽകിയിട്ടുണ്ട്.
രാവിലെ 11 ന് ഉപവരണാധികാരിയായ പട്ടണക്കാട് ബിഡിഒയുടെ ഓഫീസിനു മുന്നിലാണ് പ്രതിഷേധം. നേരത്തെ യുഡിഎഫ് നേതാക്കള്‍ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു. മന്ത്രി ജി സുധാകരന്റെ 'പൂതന' പ്രയോഗത്തിനു എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്ത് എത്തി.
സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞു സർക്കാർ ചെലവിൽ വനിതാ മതിൽ സംഘടിപ്പിച്ച മന്ത്രിസഭയിലെ അംഗമായ ജി സുധാകരന്റെ അരൂരിലെ വനിതാ സ്ഥാനാർത്ഥിക്ക് എതിരെയുള്ള 'പൂതന' പ്രയോഗം സി പി എമ്മിന്റെ അധമ രാഷ്ട്രീയത്തിന്റെ വികൃതമായ പ്രതിഫലനമാണെന്ന് സുധീരന്‍ പറഞ്ഞു.
ഇന്നലെ തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന്‍ പറഞ്ഞു. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചു.