തിരുവനന്തപുരം: തന്റെ കവിതകൾക്ക് മൂന്നര ലക്ഷം രൂപയാണ് മനോരമ പ്രതിഫലം തന്നതെന്ന് മന്ത്രി ജി. സുധാകരൻ. എല്ലാ കാലത്തും മനോരമ മാനേജ്‌മെന്റുമായി നല്ല ബന്ധമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജി. സുധാകരൻ.
“എനിക്കേറ്റവും നല്ല ബന്ധമാണ് മനോരമയുടെ മാനേജ്‌മെന്റുമായി ഉള്ളത്. ഒരു കവിതയ്ക്ക് 2500 വച്ച് 150 കവിതയ്ക്ക് മൂന്നര ലക്ഷം രൂപയാണ് മനോരമ പ്രതിഫലം തന്നത്. എല്ലാം ബാങ്കിൽ കിടക്കുകയാണ്. എന്റെ സിഡി മ്യൂസിക്കാക്കി മനോരമ സ്വന്തം ചെലവിൽ ഇറക്കി. ഇതൊക്കെ ആരെങ്കിലും ചെയ്യുമോ? അവർ എന്നെ അംഗീകരിച്ചിട്ടുണ്ട്.
പക്ഷേ, അവർ തെറ്റായ വാർത്തകൾ കൊടുത്തു. അത് അവർ തിരുത്തുകയും ചെയ്തു. എന്നെ വിമർശിക്കരുതെന്ന് പറഞ്ഞിട്ടില്ല. ആക്ഷേപിക്കുന്നതും വിമർശിക്കുന്നതും രണ്ടും രണ്ടാണ്. അത്രയേ ഉള്ളൂ’ എന്ന് സുധാകരൻ പറഞ്ഞു.