തിരുവനന്തപുരം : സര്‍വേക്കല്ല് മോഷണത്തിനെതിരേ നിയമസഭയില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കരമന-കളിയിക്കാവിള ദേശീയപാതയില്‍ റവന്യൂവകുപ്പ് സ്ഥാപിച്ച കല്ലുകള്‍ മോഷ്ടിച്ചവര്‍ക്ക് റോഡ് എന്തിനാണെന്നും ഇത്തരം ചീപ്പായ പരിപാടികള്‍ അവസാനിപ്പിക്കണമെന്നും കല്ല് മോഷ്ടിക്കുന്നത് അടക്കമുള്ള ‘കുണ്ടാമണ്ടി’കളാണ് കാട്ടുന്നതെന്നുമായിരുന്നു മന്ത്രി പ്രതികരിച്ചത്. ഇതോടെ മോഷ്ടിച്ചത് നാട്ടുകാരല്ലെന്നും അപമാനിക്കരുതെന്നും കോണ്‍ഗ്രസ് എംഎല്‍എ വിന്‍സെന്റ് പറയുകയുണ്ടായി.
ഇതൊന്നും പറഞ്ഞാല്‍ വോട്ടുകിട്ടില്ലെന്നും നിങ്ങളോട് തര്‍ക്കത്തിനില്ലെന്നും പോയി കല്ല് കണ്ടുപിടിക്കെന്നും മന്ത്രി മറുപടി നൽകി. വാഗ്വാദം മുറുകിയതോടെ ‘എന്നാല്‍ നിങ്ങള്‍ മറുപടി പറയൂ, കല്ല് സൂക്ഷിക്കാന്‍ എം.എല്‍.എ.ക്കു പറ്റുമോ..? നാട്ടുകാരെ ആക്ഷേപിച്ചിട്ടില്ല.
ഇതിനെയൊന്നും പിന്തുണയ്ക്കരുത്. കല്ലുകള്‍ പുനഃസ്ഥാപിക്കാന്‍ കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വഴിമുക്ക് കളിയിക്കാവിള പാതയുടെ കരട് അലൈന്‍മെന്റിന്മേല്‍ നാട്ടുകാര്‍ വേറെ അലൈന്‍മെന്റ് നിര്‍ദേശിച്ചു. ഇതേക്കുറിച്ച് സാധ്യതാപഠന സര്‍വേ നടത്തുമെന്നും മന്ത്രി അറിയിച്ചു.