റിയാദ് : ഈ വരുന്ന നവംബർ 21, 22 തീയതികൾ നടക്കുന്ന ജി-20 ഉച്ചകോടി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നടക്കും . കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിർച്വൽ സംവിധാനം വഴിയാണ് ഉച്ചകോടി നടക്കുക.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ജ-20 ഉച്ചകോടി നീട്ടിവെക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മുൻ നിശ്ചയപ്രകാരം നവംബർ 21, 22 തീയതകളിൽ വിർച്വൽ രീതിയിൽ ഉച്ചകോടി സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
മാർച്ചിൽ നടന്ന ഓണ്‍ലൈന്‍ അസാധാരണ ഉച്ചകോടി കൈക്കൊണ്ട തീരുമാനങ്ങളും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ കൈക്കൊണ്ട തീരുമാനങ്ങളും ജി-20 മന്ത്രിതല യോഗങ്ങളുടെ തീരുമാനങ്ങളും ഉച്ചകോടി അംഗീകരിക്കും. ജി-20 വർക്കിംഗ് ഗ്രൂപ്പുകളും മന്ത്രിമാരും നൂറിലേറെ യോഗങ്ങൾ ഇതിനകം ചേർന്നിട്ടുണ്ട്.
കൊറോണ രോഗനിർണയ, ചികിത്സാ ഉപകരണങ്ങളുടെയും വാക്‌സിനുകളുടെയും ഉൽപാദനം, വിതരണം, ലഭ്യത എന്നിവയെ പിന്തുണക്കുന്നതിന് ജി-20 രാജ്യങ്ങൾ അന്താരാഷ്ട്ര ശ്രമങ്ങൾക്ക് നേതൃത്വം നൽകുകയും അതിനായിട്ടുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് ജി 20 രാഷ്ട്രങ്ങള്‍ നടത്തിവരുന്നത്
നിലവില്‍ 2100 കോടിയിലേറെ ഡോളറിന്റെ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ട് . ആഗോള സമ്പദ്‌വ്യവസ്ഥക്ക് സംരക്ഷണം നൽകുന്നതിന് 11 ട്രില്യണിലേറെ ഡോളർ ജി-20 രാജ്യങ്ങൾ ലഭ്യമാക്കി.
വികസനം കുറഞ്ഞ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾക്കും സാമൂഹിക പദ്ധതികൾക്കും പണം ലഭ്യമാക്കുന്നതിന് ഈ രാജ്യങ്ങളുടെ മേലുള്ള വായ്പാ ഭാരങ്ങൾ കുറക്കുന്നതിന് 1400 കോടിയിലേറെ ഡോളറും ജി-20 രാജ്യങ്ങൾ നല്‍കിയത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. നവംബറില്‍ നടക്കുന്ന ഉച്ചകോടിയില്‍ കോവിഡ് മഹാമാരി മൂലം നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ സാധ്യത കല്പ്പിക്കപെടുന്നു.