ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധയായതിനാലാണ് കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ കുറ്റസമ്മതം. ചിക്കമംഗളൂരുവിലെ ബിരൂര്‍ സ്വദേശി കെ.ടി നവീന്‍കുമാറാണ് കുറ്റസമ്മതം നടത്തിയത്. ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധയാണെന്ന് കൊലയാളികൾ തന്നോടു പറഞ്ഞതിനെ തുടർന്നാണ് വെടിയുണ്ടകൾ കൈമാറിയതെന്നാണ് നവീന്‍കുമാർ പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. പ്രഫസർ കെ.എസ് ഭഗവാന്റെ കൊലപാതകവും താൻ അറിഞ്ഞിരുന്നതായി നവീൻ കുമാർ പറഞ്ഞു.
പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 12 പുറങ്ങൾ നവീൻകുമാറിന്റെ പ്രസ്താവനയാണ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ വ്യത്യസ്ത രീതികൾ പ്രതികൾ അവലംബിച്ചതും റൂട്ട്മാപ്പും ഉൾപ്പെടെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഹിന്ദു ജനജാഗ്രതി സമിതിയുടെ യോഗത്തിനെത്തിയപ്പോഴാണ് ഗൗരി ലങ്കേഷിന്റെ കൊലയാളി പ്രവീണിനെ നവീൻ പരിചയപ്പെടുന്നത്. പ്രവീൺ വീട്ടിലെത്തിയാണ് വെടിയുണ്ടകൾ ആവശ്യപ്പെട്ടത്. ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധയാണെന്നും കൊലപ്പെടുത്തുന്നതിനാണ് വെടിയുണ്ടകളെന്നും പ്രവീൺ തന്നോടുപറഞ്ഞതായി നവീൻകുമാർ പറഞ്ഞു.
കേസിലെ ഒന്നാം പ്രതിയാണ് നവീന്‍കുമാർ. ഇയാൾ ‘ഹിന്ദു യുവസേന’ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽവച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്.