ഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങളിൽ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്നല്ല, ഏറ്റവും മികച്ച ബാറ്റ്സ്മാനും സഞ്ജു തന്നെയാണെന്ന് ഉറപ്പിച്ചു പ്രഖ്യാപിച്ചിരിക്കുകയാണ് ഗംഭീർ. ഇക്കാര്യത്തിൽ തർക്കമുള്ളവരെ സംവാദത്തിനായി ട്വിറ്ററിലൂടെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ലോകത്തുതന്നെ സഞ്ജു സാംസണിനെപ്പോലെ ഒരു താരത്തിന് ഇടമില്ലാത്ത പ്ലേയിങ് ഇലവനുണ്ടെങ്കിൽ അത് ഇന്ത്യൻ ടീമിന്റേത് മാത്രമായിരിക്കുമെന്ന് വിമർശിക്കാനും ഗംഭീർ മറന്നില്ല.
‘ഇന്ത്യയിൽ ഇപ്പോഴുള്ള ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല സഞ്ജു സാംസൺ. ഏറ്റവും മികച്ച യുവ ബാറ്റ്സ്മാൻ കൂടിയാണ്. ആർക്കെങ്കിലും തർക്കമുണ്ടോ?’ – ഗംഭീർ ട്വിറ്ററിൽ കുറിച്ചു.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ 13–ാം സീസണിലെ രാജസ്ഥാന്റെ ആദ്യ മത്സരത്തിൽ സഞ്ജുവായിരുന്നു വിജയശിൽപി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സിക്സറുകൾകൊണ്ട് പെരുമഴ തീർത്ത സഞ്ജു, വെറും 19 പന്തിലാണ് അർധസെഞ്ചുറി നേടിയത്.
വെറും 32 പന്തിൽനിന്ന് ഒരേയൊറു ഫോറിന്റെയും ഒൻപതു സിക്സിന്റെയും അകമ്പടിയോടെ സഞ്ജു നേടിയത് 74 റൺസ്. വിക്കറ്റിനു പിന്നിലും ഉജ്വല ഫോമിലായിരുന്ന സഞ്ജു നാലു വിക്കറ്റ് നേട്ടങ്ങളിൽ പങ്കാളിയായി. രണ്ട് വീതം സ്റ്റംപിങ്ങും ക്യാച്ചും സഹിതമാണിത്. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജു തന്നെ!