കോട്ടയം : കുഞ്ഞനുജനെ കാണാൻ ജനറൽ ആശുപത്രിയിലേക്ക് ഓടിയെത്തിയ എട്ടു വയസ്സുകാരൻ പാർക്കിങ് ഏരിയയിലെ കയറിൽ കുരുങ്ങി വീണു. കഴുത്തു മുറിഞ്ഞു. ചങ്ങനാശേരി ഇത്തിത്താനം സ്വദേശി അഭിനവ് സ്വരാജിനാണു പരുക്കേറ്റത്. കഴുത്തിൽ നീളത്തിൽ 3 ഇഞ്ച് വലിപ്പത്തിലാണു മുറിവ്.
ലബോറട്ടറിയുടെ സമീപം വാഹനങ്ങൾ കടക്കാത്ത വിധത്തിൽ പ്ലാസ്റ്റിക് കയർ കെട്ടിയിട്ടുണ്ട്. കയറിനു താഴെ വാഹനങ്ങൾ കയറാതിരിക്കാൻ കല്ലിട്ടിട്ടുണ്ട്.
കല്ലു നോക്കി വന്ന അഭിനവ് കയറിൽ തട്ടി വീണു. കഴുത്തിൽ കയർ കുരുങ്ങി. പരുക്ക് ഗുരുതരമല്ല. അഭിനവിനു പരുക്കേറ്റതോടെ കയർ പൊട്ടിച്ചു കളയാൻ ശ്രമിച്ച അച്ഛൻ സ്വരാജിനെയും സഹോദരൻ പ്രഭുവിനെയും ആശുപത്രി ജീവനക്കാർ തടയാൻ ശ്രമിച്ചെന്ന് ഇവർ പരാതിപ്പെട്ടു.
സൂപ്രണ്ടിന്റെ നിർദേശമില്ലാതെ കയർ അഴിക്കാനാവില്ലെന്നു സുരക്ഷാ ജീവനക്കാർ പറഞ്ഞെന്നും കുട്ടിയുടെ മുറിവ് തിരിഞ്ഞു നോക്കാൻ പോലും ഇവർ തയാറായില്ലെന്നും സ്വരാജ് പറഞ്ഞു. ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുമെന്നു ബന്ധുക്കൾ അറിയിച്ചു.