ബാലഗോപാൽ, രാജീവ്, റോഷി, ജയരാജ്!
--------------------------------
മന്ത്രിമാരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്ന വളരെ അടുത്ത സുഹൃത്തുക്കളായ റോഷി അഗസ്റ്റിൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവർക്കും ഗവൺമെന്റ് ചീഫ് വിപ്പ് പ്രഫ. ഡോ. എൻ. ജയരാജിനും പ്രത്യേകം അഭിവാദ്യങ്ങൾ, വിജയാശംസകൾ. ലാളിത്യവും സത്യസന്ധതയും കഠിനാധ്വാനവുമുള്ള ഇവരെയെല്ലാം ഇന്നു രാവിലെ ടെലിഫോണിൽ വിളിച്ച് ആശംസകളും നന്മകളും നേർന്നിരുന്നു. സുഹത്തുക്കളായ മറ്റു മന്ത്രിമാർക്കും എല്ലാ വിജയാശംസകളും നേരുന്നു.
പിണറായി വിജയന്റെ രണ്ടാം സർക്കാരിൽ ബാലഗോപാലും രാജീവും റോഷിയും വീണ ജോർജും തിളക്കമാർന്ന മന്ത്രിമാരാകും എന്നതിൽ സംശയിക്കാനില്ല. വീണയെക്കുറിച്ചു പ്രത്യേകം കുറിപ്പ് നേരത്തെ ഇട്ടിരുന്നത് ഓർക്കുമല്ലോ. മന്ത്രിമാരിൽ എല്ലാവരും തന്നെ കേരളീയ പൊതുസമൂഹത്തിന് പ്രതീക്ഷകൾ നൽകുന്നവരാണ്.
നിയമസഭാ തെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പു ദിവസം ഇടുക്കിയിലെത്തി റോഷി അഗസ്റ്റിനെ നേരിൽ കാണാൻ കഴിഞ്ഞിരുന്നു. ഇടുക്കിക്കാരൻ അല്ലെങ്കിലും പോളിംഗ് ദിവസം ഞാൻ നേരിട്ടു കണ്ട ഏക സ്ഥാനാർഥിയും പാലാക്കാരനായ സുഹൃത്ത് റോഷിയെയാണ്. ആദ്യം മുരിക്കാശേരിയിലെ ബൂത്തിൽ വച്ചു കണ്ടയുടൻ അടുത്തുള്ള ബേക്കറിയിൽ കയറി എനിക്കും കൂടെയുണ്ടായിരിന്ന ജോസി ഏലൂരിനും ജിജോ വാലയിലിനും ഓണശേരി അച്ചൻകുഞ്ഞിനും ചൂടു കാപ്പിയും ഏത്തയ്ക്കാ ബോളിയും വാങ്ങിത്തന്ന ശേഷമേ റോഷി അടുത്ത ബൂത്തിലേക്കു പോയുള്ളൂ.
ജയിക്കുമെന്നു 100 ശതമാനം ഉറപ്പാണെന്നും പണത്തിന്റെ കുറവു മാത്രമാണു പ്രശ്നമെന്നും റോഷി പറഞ്ഞു. പോളിംഗ് ദിവസം ബൂത്തുകളുടെ ചെലവിലേക്കായി നൽകുന്നതിനു വലിയൊരു തുക സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത കാര്യവും അദ്ദേഹം പങ്കുവച്ചു. ഓരോ തെരഞ്ഞെടുപ്പിലെയും ചെലവിലേക്കായി സ്വന്തം ആസ്തി വിറ്റ അപൂർവം രാഷ്ട്രീയക്കാരനാകും റോഷി അഗസ്റ്റിൻ
കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയപ്പോഴും റോഷിയുമായി നേരിൽ കണ്ടിരുന്നു. ഞാൻ വിളിച്ചപ്പോൾ റോഷി തിരുവനന്തപുരത്തെ എംഎൽഎ ക്വാർട്ടേഴ്സിൽ ആയിരുന്നു. ജോർജേട്ടൻ എന്നാണ് അദ്ദേഹം എന്നെ വിളിക്കുക. എവിടെയുണ്ടെന്നു ചോദിച്ചു. പാലായിലെ വീട്ടിലാണെന്നു പറഞ്ഞപ്പോൾ വൈകുന്നേരം അങ്ങോട്ടു വന്നു കാണാമെന്നായിരുന്നു മറുപടി. തിരുവനന്തപുരത്തു നിന്നു പ്രത്യേകം ഡ്രൈവറില്ലാതെ സ്വയം കാറോടിച്ചു വരികയാണെന്നും പറഞ്ഞു. അതാണു വ്യത്യസ്ഥനായ ജനപ്രതിനിധി റോഷി അഗസ്റ്റിൻ.
പാലാ ടൗണിൽ വച്ചു കാണാമെന്നും കോട്ടയം കഴിയുമ്പോൾ വിളിച്ചാൽ മതിയെന്നും റോഷിയോടു ഞാൻ പറഞ്ഞു. തിരുവനന്തപുരത്തു നിന്നു ഏറ്റുമാനൂരിലെത്തിയപ്പോൾ റോഷിയുടെ ഫോൺ വന്നു. പാലാ ബിഷപ്സ് ഹൗസിൽ ഞങ്ങളുടെ ബിഷപ് മാർ ജോസഫ് കല്ലറയ്ങ്ങാട്ട് പിതാവുമായി സംസാരിച്ചിരിക്കുമ്പോഴായിരുന്നു ഈ വിളി. ബിഷപ്സ് ഹൗസിൽ ഇരിക്കുകയാണെന്നു പറഞ്ഞപ്പോൾ എങ്കിൽ അങ്ങോട്ടു നേരിട്ടു വരാമെന്നായി റോഷി. കല്ലറയ്ങ്ങാട്ടു പിതാവിനും അതു കേട്ടു സന്തോഷമായി. ബിഷപ്സ് ഹൗസിൽ റോഷിയും ഞാനും ബിഷപ്പും അര മണിക്കൂറോളം സംസാരിച്ചിരുന്നു. മുമ്പൊരിക്കൽ എംഎൽഎ ആയിരിക്കെ പ്രവാസി കേരള കോൺഗ്രസ്-എമ്മിന്റെ ഡൽഹിയിലെ നേതാവ് ജോമോൻ വരമ്പേലുമൊത്ത് ദീപിക ഓഫീസിൽ വന്നു കണ്ടതും സ്നേഹത്തോടെ ഓർക്കുന്നു.
അഞ്ചാം തവണ എംഎൽഎയായിട്ടും പഴയ ലാളിത്യവും സ്നേഹവും സുഹൃത് ബന്ധങ്ങളും അതേ പടി കാത്തുസൂക്ഷിക്കാൻ റോഷി അഗസ്റ്റിനു കഴിയുന്നു. റോഷിയെ അടുത്തറിയുന്ന ആരും ഇക്കാര്യം സാക്ഷ്യപ്പെടുത്തും. രാഷ്ട്രീയവും മതവും ജാതിയുമൊന്നും റോഷിക്ക് പ്രശ്നമല്ല. എല്ലാവരും അടുത്ത സുഹൃത്തുക്കൾ.
എന്റെ കൂടി മാതൃവിദ്യാലയമായ പാലാ സെന്തോമസ് കോളജിൽ നിന്നു സംസ്ഥാന മന്ത്രിയാകുന്ന ആദ്യത്തെ പൂർവ വിദാർഥി കൂടിയാണ് റോഷി അഗസ്റ്റിൻ. പാലാ ചക്കാമ്പുഴ സ്വദേശി. കർഷകനായ ചെറുനിലത്തുചാലിൽ അഗസ്റ്റിന്റെയും ലീലാമ്മയുടെ മകന് ചെറുപ്പം മുതലേ രാഷ്ട്രീയവും ജനസേവനവും തലയ്ക്കു പിടിച്ചിരുന്നു. സ്കൂൾ, കോളജ് കാലം മുതൽ കെ.എസ്.സി നേതാവായിരുന്ന റോഷി പക്ഷേ അക്കാലത്തും രാഷ്ട്രീയ എതിരാളികളായിരുന്ന കെഎസ്യു, എസ്എഫ്ഐ പ്രവർത്തകരുമായും സൗഹൃദം കാത്തു.
കേരള കോൺഗ്രസിൽ എന്നും കെ.എം. മാണിയോടും ജോസ് കെ. മാണിയോടും അചഞ്ചലമായ കൂറും ആത്മാർഥതയും സ്നേഹവും പ്രകടമാക്കിയവരിൽ മുമ്പനാണ് റോഷി അഗസ്റ്റിൻ. പാർട്ടി പിളർന്നപ്പോൾ തോമസ് ചാഴികാടൻ എംപിയും എംഎൽഎമാരായ റോഷിയും ഡോ. ജയരാജും ജോസിനു പൂർണ പിന്തുണ നൽകി. യുഡിഎഫിൽ നിന്നു പുറത്താക്കപ്പെട്ട് വെറും രണ്ടു എംഎൽഎമാർ മാത്രം ഉണ്ടായിരുന്ന കേരള കോൺഗ്രസ്-എം രണ്ടു കാബിനറ്റ് പദവികൾ അടക്കം അഞ്ച് എംഎൽഎമാരും രണ്ട് എംപിമാരും തെരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരവും ഉള്ള ഏക കേരള കോൺഗ്രസ് പാർട്ടിയായി വളർന്നതിൽ ഈ ടീം വർക്ക് പ്രകടമാണ്.
ഊർജതന്ത്രത്തിലും നിയമത്തിലും ബിരുദധാരിയായ റോഷി സംസ്ഥാനത്തെ ഏറ്റവും ജനകീയ, മികവുറ്റ മന്ത്രിയായിരിക്കും എന്നതിൽ സംശയിക്കേണ്ട.
രാജ്യസഭാംഗങ്ങൾ ആയിരുന്ന കെ.എൻ. ബാലഗോപാലും പി. രാജീവും തമ്മിലുള്ള ഇഴയടുപ്പമുള്ള സൗഹൃദത്തിന് നീണ്ട വർഷങ്ങളുടെ പഴക്കമുണ്ട്. എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരിക്കുമ്പോഴും വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരിക്കുമ്പോഴും ഉണ്ടായിരുന്ന അടുപ്പം 2010 ഏപ്രിലിൽ രാജ്യസഭാംഗമായതോടെയാണു കൂടുതൽ ഉഷ്മളമായത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കാലം മുതൽ അറിയാമെങ്കിലും 2009 ഏപ്രിലിൽ രാജ്യസഭാംഗം ആയി ഡൽഹിയിൽ എത്തിയതു മുതലാണു രാജീവുമായി ഹൃദ്യവും ദൃഢവുമായ സുഹൃത് ബന്ധം തുടങ്ങിയത്. പാർലമെന്റ് സെൻട്രൽ ഹാളിൽ ഞങ്ങൾ നടത്തിയ നിരവധിയായ ചർച്ചകളിലൂടെ ആ ബന്ധം ഹൃദ്യവും ശക്തവുമായി.
രാജീവിന്റെയും ബാലഗോപാലിന്റെയും പാർലമെന്റിലെ കാര്യങ്ങൾ പഠിച്ചുള്ള ഇടപെടലുകളാണ് ഏറെ ആകർഷിച്ചത്. പാർലമെന്റിലെ മികവിന് സൻസദ് രത്ന പുരസ്കാരം നേടിയ രാജീവിനെക്കുറിച്ചും ബാലഗോപാലിനെക്കുറിച്ചും രാജ്യസഭയിലെ സഭാ നേതാക്കളായിരുന്ന അന്തരിച്ച അരുൺ ജെയ്റ്റ്്ലിയും ഗുലാം നബി ആസാദും രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പ്രഫ. പി.ജെ. കുര്യനും അടക്കം നിരവധി പ്രമുഖർ പലതവണ എന്നോടു നേരിട്ടു പ്രശംസ അറിയിച്ചിട്ടുണ്ട്. രാജ്യത്തെയും കേരളത്തെയും ബാധിക്കുന്ന ജനകീയ പ്രശ്നങ്ങളിലും കേരളത്തിന്റെ വികസന കാര്യങ്ങളിലും ഇരുവരും നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. എന്റെ ഭാര്യ സിന്ധുവിന്റെയും മക്കളായ ജേക്കബിന്റെയും ആന്റണിയുടെയും റയാൺ ഇന്റർനാഷണൽ സ്കൂളിലെത്തി ആ സ്കൂളിലെ മുഴുവൻ വിദ്യാർഥികളുടെയും ആദരവു നേടാനും ബാലഗോപാലിനു കഴിഞ്ഞു. ടെലിഫോണിലുള്ള എന്റെ ക്ഷണം സ്വീകരിക്കാൻ ബാലഗോപാൽ മടിച്ചില്ല.
പാർട്ടി ചട്ടം പാലിച്ചു രാജ്യസഭാംഗത്വം അവസാനിച്ചപ്പോൾ ഡൽഹിയിൽ നിന്നു മടങ്ങിയപ്പോൾ ആദ്യം വിഷമമായിരുന്നു. എന്നാൽ സിപിഎമ്മിന്റെ കൊല്ലം, എറണാകുളം ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളുമായ ശേഷവും ബാലഗോപാലും രാജീവുമായുള്ള അടുത്ത ബന്ധം തുടരാനായി. സത്യപ്രതിജ്ഞയ്ക്കു മുമ്പായി ഇന്നു വിളിച്ചപ്പോഴും ഇരുവരും നടത്തിയ സ്നേഹാന്വേഷണം ഊഷ്മളമായിരുന്നു.
ധനമന്ത്രിയെന്ന നിലയിൽ ബാലഗോപാലിനും വ്യവസായം, നിയമം വകുപ്പുകളുടെ മന്ത്രിയെന്ന നിലയിൽ രാജീവിനും ഹൃദയത്തിൽ നിന്നു വീണ്ടും വിജയാശംസകൾ നേരുന്നു. ഇവർ കേരളത്തിനാകെ അഭിമാനമാകുമെന്നതിൽ സംശയമില്ല.
നാലാം തവണ കാഞ്ഞിരപ്പള്ളിയുടെ എംഎൽഎ ആയ ഡോ. എൻ. ജയരാജ് തീർച്ചയായും മന്ത്രി ആകേണ്ടിയിരുന്ന നല്ലൊരു ജനപ്രതിനിധിയാണ്. മുൻമന്ത്രി കെ. നാരായണക്കുറിപ്പിന്റെ മകനെന്നതിലുപരി കഴിവും പക്വതയും പ്രവർത്തന മികവും ലാളിത്യമുള്ള ജനകീയ നേതാവായി ഡോ. ജയരാജ് എന്നേ വളർന്നുകഴിഞ്ഞു. കഴിഞ്ഞ ജനുവരിയിൽ കോട്ടയത്തു വച്ചാണു അവസാനം നേരിട്ടു കണ്ടതെങ്കിലും വ്യക്തിപരമായ വളരെ അടുപ്പവും ബഹുമാനവും ഉള്ള നേതാവാണ് ഡോ. ജയരാജ്. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് എന്ന നിലയിലും കേരള കോൺഗ്രസ്-എമ്മിന്റെ നെടുംതൂണികളിൽ പ്രധാനി എന്ന നിലയിലും ഡോ. ജയരാജ് കേരള രാഷ്ട്രീയത്തിൽ ഇനിയും ഉന്നതങ്ങളിലെത്താതിരിക്കില്ല.
ഒരിക്കൽ കൂടി ആശംസകൾ.
https://www.facebook.com/100000179516872/posts/4822022921146977/