ഡൽഹി: സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്ടവരും സാധാരണക്കാരും കര്‍ഷകരും തൊഴിലാളികളും ചെറുകിട ബിസിനസുകാരുമെല്ലാം ദുരിതത്തില്‍നിന്നു ദുരിതത്തിലേക്കും പ്രതിസന്ധികളില്‍നിന്നു പ്രതിസന്ധികളിലേക്കും നീങ്ങുകയാണ്. കോരനു കഞ്ഞി കുമ്പിളില്‍ തന്നെ. ഇന്ത്യയിലും ഒട്ടുമിക്ക ലോകരാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
കോവിഡും നീണ്ട ലോക്ക്ഡൗണും മൂലം രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും കൊടിയ കഷ്ടപ്പാടിലാണ്. മാസ ശമ്പളക്കാരും അതിസമ്പന്നരും ഒഴികെയുള്ളവരെല്ലാം ഈ ഗണത്തിലുണ്ട്. മിക്കവര്‍ക്കും വരുമാനവും തൊഴിലും നഷ്ടമാവുകയോ ഗണ്യമായി കുറയുകയോ ചെയ്തു. പാവപ്പെട്ടവരും സാധാരണക്കാരും കര്‍ഷകരും തൊഴിലാളികളും ഇടത്തരം, ചെറുകിട, നാമമാത്ര വ്യവസായികളും ബിസിനസുകാരുമെല്ലാം പലതരത്തിലുള്ള പ്രതിസന്ധികളിലാണ്. ഭൂരിപക്ഷം സര്‍ക്കാര്‍, പൊതുമേഖല ശമ്പളക്കാര്‍ക്കും വന്‍കിടക്കാര്‍ക്കും മാത്രമാകും ഇത്തരം ജീവിത പ്രശ്നങ്ങളില്ലാത്തത്.
വന്‍കിട കോര്‍പറേറ്റ് കുത്തകകള്‍ക്കു വേണ്ട സഹായങ്ങളും പിന്തുണയും കൊടുക്കുന്നതില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്കു വേണ്ടി കോര്‍പറേറ്റുകള്‍ നടത്തുന്ന കോര്‍പറേറ്റ് ഭരണം ആയി ജനാധിപത്യം മാറിയിരിക്കുന്നു.
എരിതീ പോലെ എണ്ണവില
വിലക്കയറ്റവും ഉയരുന്ന ജീവിതച്ചെലവുകളും ചുരുങ്ങുന്ന വരുമാനവുംകൊണ്ടു പൊറുതി മുട്ടുന്നതിനിടെയാണ് അടിക്കടി പെട്രോള്‍, ഡീസല്‍, പാചക വാതക വിലകള്‍ കൂട്ടുന്നത്. എല്ലാ മര്യാദകളും ലംഘിക്കുന്നതാണ് ഇന്ധനവില കൂട്ടല്‍. ആഗോള വിപണിയിലെ അസംസ്കൃത എണ്ണ വില അനേക മാസങ്ങളായി 60 ഡോളറോ, അതില്‍ താഴെയോ നില്ക്കുമ്പോഴാണു പെട്രോള്‍, ഡീസല്‍, പാചകവാതക വിലകള്‍ കുത്തനെ കൂട്ടുന്നതെന്നതു പൊറുക്കാനാകില്ല.
ഡീസല്‍ ലിറ്ററിന് 36 പൈസയും പെട്രോളിന് 29 പൈയുമാണ് ഇന്നലെ മാത്രം വീണ്ടും കൂട്ടിയത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇപ്പോഴത്തെ ഈ കൂട്ടല്‍. തിരുവനന്തപുരത്തും മറ്റും പെട്രോള്‍ ലിറ്ററിന് 90.02 രൂപയായി. ഡീസലിന് 84.27 രൂപയാണ് ഇന്നലത്തെ വില. എണ്ണ സംസ്കരണ ശാലകളുള്ള കൊച്ചിയില്‍ പോലും പെട്രോളിന് 88.39 രൂപയും ഡീസലിന് 82.76 രൂപയുമായി.
ഇതിനു പുറമേ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറിന് ഈ മാസം ഒറ്റയടിക്ക് 25 രൂപ കൂട്ടി വില 726 രൂപയായി. റസ്റ്ററന്റുകളിലും മറ്റും ഉപയോഗിക്കുന്ന സിലിണ്ടറിന് 1,541.45 രൂപയാണിപ്പോള്‍ നല്‍കേണ്ടത്. ഹോട്ടലുകളും റസ്റ്ററന്റുകളും ഇതിന്റെ പേരില്‍ പലപ്പോഴായി ഭക്ഷണസാധനങ്ങളുടെ വില കൂട്ടിയതും സാധാരണക്കാരെയാണു കൂടുതല്‍ ബാധിക്കുന്നത്.
കാര്‍ഷിക സെസിലും കനിവില്ല
രാജ്യത്താകെ വിലക്കയറ്റം സൃഷ്ടിക്കുന്നതാണു ഡീസല്‍ വില വര്‍ധന. പെട്രോളും ഡീസലും തമ്മിലുള്ള വ്യത്യാസം പോലും നേര്ത്തതാക്കിക്കൊണ്ടു ഡീസല്‍ വില തുടര്‍ച്ചയായി കൂട്ടുന്നത് കടുത്ത ജനദ്രോഹമാണ്. ഇതിനെല്ലാം പുറമേയാണു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതികള്‍ കൂട്ടുന്നതും അധിക സെസ് ഏര്‍പ്പെടുത്തുന്നതും എന്നതു വിസ്മരിക്കാനാകില്ല. എക്സൈസ് തീരുവ, സെസ്, വാറ്റ് തുടങ്ങിയ പല ഇനങ്ങളിലായി പെട്രോള്‍ വിലയുടെ 306 ശതമാനവും ഡീസലിന് 980 ശതമാനത്തിലേറെയുമാണു സര്‍ക്കാരുകളുടെ കൊള്ള.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ കഴിഞ്ഞ ബജറ്റിലും രാജ്യത്തു വില്‍ക്കുന്ന ഓരോ ലിറ്റര്‍ പെട്രോളിനും 2.50 രൂപയും ഡീസലിന് 4.00 രൂപയും വീതം പ്രത്യേക കാര്‍ഷിക സെസ് ഏര്‍പ്പെടുത്തി. കേന്ദ്രത്തിന്റെ എക്സൈസ് നികുതികളില്‍ നേരിയ ഇളവ് കൊണ്ടുവന്നു തത്കാലം സെസിന്റെ പേരില്‍ വില കൂട്ടില്ലെന്നു മന്ത്രി പ്രഖ്യാപിച്ചപ്പോള്‍ ആശ്വസിച്ചവര്ക്കു തെറ്റി. പിന്നിടിപ്പോള്‍ പതിവായി രാജ്യത്തെ പെട്രോള്‍, ഡീസല്‍ ചില്ലറ വില്പന വിലകള്‍ കൂട്ടിയതിലൂടെ ജനം പിന്നെയും ശശി ആയി.
റോഡ് സെസ് എന്ന പേരില്‍ പെട്രോളിനും ഡീസലിനും ഓരോ ലിറ്ററിലും എട്ടു രൂപ വീതമാണു ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്തുന്നത്.
കാര്‍ഷിക സെസിലൂടെ കേരളത്തിലെയും തമിഴ്നാട്ടിലെയും മറ്റും സാധാരണ കര്‍ഷകര്‍ക്ക് എന്തെങ്കിലും കിട്ടുമെന്നു മോഹിക്കേണ്ട. വടക്കേയിന്ത്യക്കാര്ക്കാണു മെച്ചം. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദന ചെലവു പോലും കിട്ടാതെ വലയുകയാണ്.
ലോകത്ത് ഏറ്റവും കൂടിയ നികുതി
പെട്രോളിയം ഉത്പന്നങ്ങളുടെ മേല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വന്‍തോതിലുള്ള നികുതികള്‍ കൂട്ടുന്നതിനു ന്യായീകരണമില്ല. വരുമാനം കൂട്ടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ജനങ്ങളെ എന്നും പിഴിയുകയാണ്. അടിസ്ഥാന എക്സൈസ് തീരുവ (ബിഇഡി) ആയി പെട്രോള്‍ ലിറ്ററിന് 1.4 രൂപ വീതവും ഡീസലിന് 1.8 രൂപയും കേന്ദ്രം പിരിക്കുന്നുണ്ട്. പുറമേ പ്രത്യേക അധിക എക്സൈസ് തീരുവ (എസ്എഇഡി) എന്ന പേരില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 11 രൂപയും എട്ടു രൂപയും വീതം ഓരോ ലിറ്ററിന്‍മേലും കേന്ദ്രം ഈടാക്കുന്നുണ്ട്.
കോവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിനു ഡീസല്‍ ലിറ്ററിന് 13 രൂപയും പെട്രോളിന് 10 രൂപയും വീതം ഒറ്റയടിക്കു കൂട്ടിയതു നാം മറക്കരുതല്ലോ. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും കൂടിയ നികുതി കൂട്ടലായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ അന്നു നടത്തിയത്. സെസ് ആയി ഏര്‍പ്പെടുത്തുന്ന നികുതിയുടെ വിഹിതം സംസ്ഥാനങ്ങള്‍ക്കു പങ്കുവയ്ക്കേണ്ടതുമില്ല.
പെട്രോളിനും ഡീസലിനും 70 ശതമാനത്തിലേറെയാണു നികുതി പിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടിയ നിരക്കാണിത്. സര്‍ക്കാരുകളും കോര്‍പറേറ്റുകളും മുതല്‍ തട്ടിപ്പുകാര്‍ വരെ എല്ലാവരാലും ചൂഷണം ചെയ്യപ്പെടുന്ന ജനവിഭാഗമായി ഇന്ത്യക്കാരും മാറി. അമേരിക്കയില്‍ ശരാശരി 19 ശതമാനവും കാനഡയില്‍ 33 ശതമാനവും ജപ്പാനില്‍ 47 ശതമാനവും സ്പെയിനില്‍ 53 ശതമാനവുമാണ് ഇന്ധന നികുതി. മെക്സിക്കോയിലും മറ്റും ഇതിലും കുറവാണ് ഇന്ധന നികുതികള്‍.
പഴിയെല്ലാം ക്രൂഡ് ഓയിലിന്
എന്‍ഡിഎ സര്‍ക്കാരിന്റെ ആറു വര്‍ഷക്കാലത്ത് ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വില പൊതുവേ ഇടിഞ്ഞിരുന്നെങ്കിലും രാജ്യത്തെ നികുതികളും ചില്ലറ വില്‍പ്പന വിലയും പടിപടിയായി കൂട്ടി. 2014നു ശേഷം 13 തവണയാണു പെട്രോള്‍, ഡീസല്‍ നികുതികള്‍ മാത്രം കൂട്ടിയത്.
എണ്ണക്കമ്പനികള്‍ ദിവസേന വില കൂട്ടുന്നതിനു പുറമേയാണു സര്‍ക്കാരിന്റെ പകല്‍ക്കൊള്ള. കഴിഞ്ഞ വര്‍ഷം ജൂണില്‍ മാത്രം 22 തവണ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പനവില കൂട്ടിയിരുന്നു.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 60 ഡോളര്‍ ആണ് ഇപ്പോഴത്തെ വില. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ക്രൂഡ് ഓയിലിന്റെ 2014 മേയിലെ ശരാശരി വില ബാരലിന് 100 ഡോളര്‍ ആയിരുന്നു. അന്ന് ഇന്ത്യയിലെ പെട്രോള്‍ വില ലിറ്ററിന് 72 രൂപ. ഡീസലിന് 56.71 രൂപ.
കഴിഞ്ഞ വര്‍ഷം അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു. ബാരലിന് 11.26 മുതല്‍ 39.68 വരെ ഡോളര്‍. പക്ഷേ ഇന്ത്യയില്‍ 2020 ജൂലൈയില്‍ പെട്രോളിന് 80.43 രൂപ മുതല്‍ 83.63 രൂപ വരെയും ഡീസലിന് 77.04 മുതല്‍ 81.94 വരെയുമായിരുന്നു വില. യുപിഎ കാലത്ത് 2008 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ആഗോള ക്രൂഡ് വില 113 മുതല്‍ 140 വരെ ഡോളറായി ഉയര്‍ന്നിരുന്നു. ഇക്കാലയളവില്‍ പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപ കൂട്ടിയിട്ടും ഇന്ത്യയിലെ ചില്ലറ വില്‍പ്പന വില ശരാശരി 50.56 രൂപ മുതല്‍ 55.88 രൂപ വരെ ആയേ കൂടിയുള്ളൂ. 2008 ഫെബ്രുവരിയില്‍ ക്രൂഡ് വില 67 ഡോളര്‍ ആയിരുന്ന കാലത്ത് ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് 45.52 മുതല്‍ 50.51 വരെ രൂപയായിരുന്നു ശരാശരി വില.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയെക്കാളും പൊതുമേഖലാ എണ്ണക്കമ്പനികളുടെ ധൂര്‍ത്തും വലിയ ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള ക്രമാതീതമായ ചെലവുകളും ലാഭം സ്വരുക്കൂട്ടുന്ന രീതിയും പ്രശ്നമാണ്.
മലക്കം മറിഞ്ഞ് ന്യായീകരണക്കാര്‍
പക്ഷേ യുപിഎ ഭരണ കാലത്ത് പെട്രോള്‍, ഡീസല്‍, പാചക വാതക വില കൂട്ടലിനെതിരേ എല്‍പിജി സിലിണ്ടറുകളും കാളവണ്ടികളുമായി ബിജെപിക്കാരും ഇടതുപക്ഷക്കാരും തെരുവില്‍ പതിവായി സമരത്തിലായിരുന്നു. കേരളത്തില്‍ നടത്തിയ ഹര്‍ത്താലുകളും നിരവധിയാണ്. ഇപ്പോഴാകട്ടെ അതേ ബിജെപിയിലെ ന്യായീകരണ തൊഴിലാളികള്‍ എന്തെല്ലാം വിഡ്ഢിത്തരങ്ങളാണ് എഴുന്നള്ളിക്കുന്നത്. ശൗചാലയം നിര്‍മിക്കാനാണു പെട്രോള്‍ വില കൂട്ടുന്നതെന്ന പഴയ ന്യായം ഇപ്പോള്‍ ബിജെപിക്കാരും മറന്നു. പകരം അന്താരാഷ്ട്ര വിപണയില്‍ വില കുറയുന്നതിനനുസരിച്ച് ഇന്ത്യയില്‍ ചെറുതായി വില കൂടുന്നു എന്നും മറ്റുമാണ് ഉളുപ്പില്ലാതെ പറയുന്നത്. ഇന്ധനവില കൂടുമ്പോള്‍ ഉപയോഗം കുറയുമെന്നും ചിലര്‍ തട്ടിവിടുന്നു.
സര്‍ക്കാരിന്റെയും എണ്ണക്കമ്പനികളുടെ മേലാളന്മാരുടെയും ധൂര്ത്തിനെല്ലാം കൂടിയാണു സാധാരണക്കാരുടെ മേല്‍ ഭാരം കയറ്റുന്നത്. ഒരു നേരത്തെ കഞ്ഞിക്കു വേണ്ടി നെട്ടോട്ടമോടുന്ന സാധാരണ പൗരന് പ്രതിരോധിക്കാനോ, പ്രതികരിക്കാനോ പോലും കഴിയുന്നില്ല.
നികുതി കുറക്കേണ്ടത് ഔദാര്യമല്ല
സാധാരണക്കാരുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന തരത്തില്‍ ഇന്ധനവിലകള്ക്കു തീപിടിച്ചു. എന്നിട്ടും രാജ്യത്താകെ പൊതുജനങ്ങള്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാതെ മിഴിച്ചുനില്ക്കുകയാണ്. ജനങ്ങള്‍ക്കു പിന്തുണ നല്‍കേണ്ട പ്രതിപക്ഷ പാര്‍ട്ടികളും ഉറക്കം നടിക്കുകയാണ്.
ജനം കഴുതയാണെന്ന ചിന്ത വെറും വ്യാമോഹമാകും. പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതികള്‍ കുറച്ചു ജനങ്ങള്‍ക്ക് ആശ്വാസം നല്കാന് കേന്ദ്രവും സംസ്ഥാനവും തയാറാകണം. ഇന്ധന നികുതി കുറയ്ക്കുന്നത് ആരുടെയും ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്. മതപരവും ജാതീയവും ആയ വിഷയങ്ങളിലൂന്നി ജനങ്ങളെ ഭിന്നിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നതു നിര്‍ത്തി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പ്രതിപക്ഷങ്ങളും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍