കൊച്ചി: സംസ്ഥാനത്തെ കള്ളപ്പണ, കമ്മിഷൻ ഇടപാടുകളും ഡോളർ കടത്തും തമ്മിൽ ബന്ധമുണ്ടെന്ന നിഗമനത്തിൽ കസ്റ്റംസ്. സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ മൊഴികളെ തുടർന്നാണ് കസ്റ്റംസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
ചില പ്രമുഖർക്ക് കമ്മീഷനായി ലഭിച്ച കോടിക്കണക്കിന് രൂപയാണ് സ്വർണക്കടത്തിന് വേണ്ടി ഇറക്കിയതെന്നാണ് കസ്റ്റംസിന്റെ നിഗമം. ഇതാണ് ഡോളറാക്കി വിദേശത്തേക്ക് കടത്തിയത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് സംശയ നിഴലിലായ ഉന്നത പദവിയിലിരിക്കുന്ന നേതാവ് പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷ ദുരുപയോഗം ചെയ്തെന്നും കസ്റ്റസ് കരുതുന്നു.
സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്ത ചില ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരും കള്ളപ്പണ, വിദേശ ബന്ധങ്ങളെപ്പറ്റി മൊഴി നൽകിയിട്ടുണ്ട്.
യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളിൽ മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ മറ്റു ചില പദ്ധതികളിലും വൻതോതിൽ കമ്മിഷൻ തുക ചിലർക്കു ലഭിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.