കൊച്ചി: സ്ത്രീകളെ ഉപയോഗിച്ച് സ്വർണ്ണക്കടത്തും കള്ളപ്പണക്കടത്തും നടത്തുന്ന നാല് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം അറസ്റ്റിൽ. ക്വലാലംപൂരിൽ നിന്ന് അടിവസ്ത്രത്തിൽ 450 ഗ്രാം ആഭരണങ്ങൾ ഒളിപ്പിച്ച് കടത്തിയ കൊല്ലം സ്വദേശിനിയാണ് അറസ്റ്റിലായവരിൽ ഒരാൾ. ക്വാലാലംപൂർ കേന്ദ്രീകരിച്ച് സ്ത്രീകളെ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്ന സംഘം പ്രവർത്തിക്കുന്നതായി എയർ കസ്റ്റംസ് ഇന്റലിജൻസ് വ്യക്തമാക്കുന്നു.
ക്വാലാലംപുരിൽ നിന്ന് 400 ഗ്രാം സ്വർണ്ണം കടത്തിയ ചെന്നൈ സ്വദേശിനിയും പിടിയിലായി. ഹാൻഡ് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
900 ഗ്രാം സ്വർണ്ണം കമ്പികളാക്കി ചെമ്പ് പൂശി വെള്ളി നിറം പെയ്ൻറ് ചെയ്ത് പൂക്കൾ വയ്ക്കുന്ന ബാസ്ക്കറ്റ് ആക്കി കടത്തിയ കോഴിക്കോട് നീലേശ്വരം സ്വദേശിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ജിദ്ദയിൽ നിന്നാണ് ഇയാൾ കൊച്ചിയിൽ എത്തിയത്.
മൂന്നേകാൽ ലക്ഷം ഇന്ത്യൻ രൂപയും 7800 അമേരിക്കൻ ഡോളറും കടത്താൻ ശ്രമിച്ച 75കാരിയായ അമേരിക്കൻ സ്വദേശിനിയും എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി.
ക്വാലാലംപുരിലേക്ക് 7000 ഡോളർ കടത്താൻ ശ്രമിച്ച സ്ത്രീയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 58 ലക്ഷം രൂപയുടെ ഒന്നേമുക്കാൽ കിലോഗ്രാം സ്വർണ്ണമാണ് നാല് പേർ ചേർന്ന് കടത്താൻ ശ്രമിച്ചത്. ക്വലാലംപൂർ കേന്ദ്രീകരിച്ച് സ്ത്രീകളെ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്ന സംഘം പ്രവർത്തിക്കുന്നതായി എയർ കസ്റ്റംസ് ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്.