ദില്ലി: വ്യാപകമായ പരാതി ഉയര്‍ന്നതോടെ പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടി എടുത്ത് ഗൂഗിള്‍. നൂറുകണക്കിന് ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്.
എന്നാല്‍ ഏതൊക്കെ ആപ്പുകളെ നീക്കിയെന്നത് ഗൂഗിള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നില്ല. അതേ സമയം പരാതി ലഭിച്ച മറ്റു ആപ്പുകള്‍ക്ക് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇത് പ്രകാരം മറ്റ് ലോണ്‍ ആപ്പുകള്‍ ഇന്ത്യയിലെ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് പ്രവര്‍ത്തനം നടത്തുന്നതെന്ന് ഗൂഗിളിനെ ബോധ്യപ്പെടുത്തേണ്ടിവരും. അല്ലാത്ത പക്ഷം ഇവയെയും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കും.
ഉപയോക്തൃ സുരക്ഷ വർധിപ്പിക്കുന്നതിനാണ് ഗൂഗിള്‍ എന്നും മുന്‍ഗണന നല്‍കുന്നത്. ഗൂഗിൾ ഉൽപന്നങ്ങള്‍ ഉപയോഗിക്കുന്ന യൂസര്‍ക്ക് എന്നും സുരക്ഷിതമായ അനുഭവം നൽകുക എന്നതാണ് പ്രഥമ പരിഗണന.
ആഗോള ഉൽപന്ന നയങ്ങൾ ഈ ഒരുലക്ഷ്യത്തിലാണ് രൂപം നല്‍കിയിരിക്കുന്നത്. ഉപയോക്താക്കളും സർക്കാർ ഏജൻസികളും സമർപ്പിച്ച റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ നൂറുകണക്കിന് പേഴ്സണല്‍ ലോണ്‍ ആപ്ലിക്കേഷനുകൾ ഗൂഗിള്‍ അവലോകനം ചെയ്തതിന് ശേഷമാണ് നടപടിയെന്നാണ് അറിയുന്നത്.