ഇസ്ലാമാബാദ്: കൂട്ടത്തോടെ പാകിസ്താൻ വിടുമെന്ന് തക്കീത് നൽകി ഗൂഗിൾ, ഫെയ്‌സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ ആഗോള ടെക് ഭീമാന്മാർ. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്താനിൽ കൊണ്ടുവന്ന പുതിയ സെൻസർഷിപ്പ് നിയമങ്ങൾക്കെതിരെയാണ് ടെക് ഭീമാന്മാർ ഒരുമിക്കുന്നത്. ഡിജിറ്റൽ ഉള്ളടക്കം സെൻസർ ചെയ്യുന്നതിന് അധികാരികൾക്ക് നേരിട്ട് അധികാരം നൽകുന്നതാണ് പുതിയ നിയമം.
ഇസ്‌ലാമിനെ അപകീർത്തിപ്പെടുത്തുന്നതോ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതോ വിദ്വേഷം പ്രചരിപ്പിക്കുന്നതോ അശ്ലീല വീഡിയോകൾ ഉള്ളതോ അല്ലെങ്കിൽ ദേശീയ സുരക്ഷയെ ബാധിക്കുന്നതോ ആയ ഏതെങ്കിലും ഉള്ളടക്കമുള്ള കണ്ടന്റുകൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ പുതിയ നിയമ പ്രകാരം സോഷ്യൽ മീഡിയ കമ്പനികളും ഇൻറർനെറ്റ് സേവന ദാതാക്കളും 3.14 ദശലക്ഷം യുഎസ് ഡോളർ വരെ പിഴ നൽകേണ്ടി വരും.