തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണ പരാതിയിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ബിനോയിക്കെതിരെ വന്നിരിക്കുന്നത് ഗുരുതര പരാതിയാണെന്നും വിഷയത്തിൽ പിണറായിയും വി എസും മറുപടി പറയണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
പരാതിക്കാരിയായ സ്ത്രീയെ ബിനോയ് ഏറ്റെടുക്കണമെന്നും അത് വഴി നവോത്ഥാനം നടപ്പാക്കണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. കോടിയേരി രാജി വെച്ച് മാന്യത കാണിക്കണമെന്നും മൗനം വെടിയണമെന്നും പറഞ്ഞ ബി ഗോപാലകൃഷ്ണൻ, ബിനോയ് ഡിഎൻഎ ടെസ്റ്റിന് തയ്യാറാണോ എന്നും ചോദിച്ചു.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി, മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. ഇരയെ പീഡിപ്പിക്കാനാണ് ബിനോയിയുടെ പരാതിയിൽ കേസ് എടുക്കാൻ പോകുന്നതെന്നും കോടിയേരിയുടെ മകനെ സംരക്ഷിക്കാനാണ് ബ്ലാക്ക്മെയിൽ പരാതി കൊടുത്തതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.