റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ ഇമ്രാൻ ഖാന് നൽകിയ വാക്ക് ഒട്ടും വൈകാതെ നിറവേറ്റിയിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്ന ഇമ്രാന്റെ വണ്ടിയിൽ യാത്രക്കാരനായി എത്തിയാണ് ഗോപി സിനിമയിൽ പാടാൻ ക്ഷണിച്ചത്. ഇപ്പോഴിതാ പാട്ടിന്റെ റെക്കോർഡിങ് പൂർത്തിയാക്കിയ സന്തോഷം ഗോപി പങ്കുവച്ചു.
“ഞങ്ങളുടെ റെക്കോർഡിംഗ് സെഷൻ പൂർത്തിയാക്കി. പ്രതിഭാധനനായ ഇമ്രാൻ ഖാനുമായി ഒന്നിച്ചത് അത്ഭുതകരമായ അനുഭവമായിരുന്നു. ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനയിൽ നിലനിർത്തുക. ഞങ്ങൾ ഒരു മനോഹരമായ പാട്ടിന്റെ ആദ്യ വരിയുമായി വരുന്നു - സംഗീതമേ…..” ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ച് ഗോപി സുന്ദർ കുറിച്ചു. ഇതിനുപിന്നാലെ ഗാനത്തിന്റെ വരികളും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയുണ്ടായി.
ഒരു യാത്രികനായി ഇമ്രാന്റെ ഓട്ടോയിൽ കയറിയാണ് യുവഗായകനെ ഗോപി സുന്ദർ ഞെട്ടിച്ചത്. മാസ്കും കൂളിഗ് ഗ്ലാസും തൊപ്പിയും ധരിച്ച് വഴിയിൽ നിന്നാണ് ഗോപി സുന്ദർ കയറിയത്. ഇടയ്ക്ക് വച്ച് ചായ കുടിക്കാൻ നിർത്തിയ ശേഷം സൗഹൃദ സംഭാഷണത്തിനിടെയാണ് തന്റെ പേര് ഇമ്രാനോട് ഗോപി സുന്ദർ വെളിപ്പെടുത്തിയത്.
എന്താണ് നടക്കുന്നതെന്ന് ആദ്യം ഇമ്രാന് മനസിലായില്ല. തന്റെ സംഗീത യാത്ര തുടങ്ങിയ പള്ളിക്ക് മുന്നിൽ വച്ചുതന്നെയായിരുന്നു സിനിമയിൽ പാടാനുള്ള അവസരം ഇമ്രാനെ തേടിയെത്തിയത്. പാട്ടിനുള്ള അഡ്വാൻസും നൽകാനും ഗോപി സുന്ദർ അന്ന് മറന്നില്ല.
അടുത്തിടെ ഒരു സംഗീത റിയാലിറ്റി ഷോയിൽ ഇമ്രാൻ അതിഥിയായി എത്തിയിരുന്നു. അന്ന് ജഡ്ജിങ്ങ് പാനലിലുണ്ടായിരുന്ന സംഗീത സംവിധായകൻ ഗോപി സുന്ദർ ഇമ്രാന് ഒരു പാട്ട് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഗോപിയുടെ വിളി പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നെങ്കിലും ഇത്രപെട്ടെന്ന് അതും നേരിട്ടെത്തി അവസരം വാഗ്ദാനം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ഇമ്രാൻ പറയുന്നത്.