ദമാം : കുട്ടികളുടെ ബുദ്ധിവൈഭവും പശ്ചാത്തലവും തിരിച്ചറിയാതെ അവരെ വിലയിരുത്തരതെന്ന് പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂളിലെ രക്ഷിതാക്കളുടെ പൊതുവേദിയായ ഡിസ്പാക് ദ റൈറ്റ് പാത്ത് എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മുതുകാട്.
സാഹചര്യങ്ങള്‍ കണ്ടാണ് കുട്ടികള്‍ വളരുന്നത്. മാതാപിതാക്കളുടെ കലഹങ്ങള്‍ കണ്ട് വളരുന്ന കുട്ടിക്ക് പഠിക്കാനുള്ള അവസരം ഇല്ലാതായി പോകുന്നു. അസ്വസ്ഥതകള്‍ കണ്ട് വളരുന്ന കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ കാരണം യഥാര്‍ത്ഥ പഠനം സാധ്യമാകുന്നില്ല.
നിഷ്കളങ്കരായി ഭൂമിയില്‍ പിറന്ന് വീഴുന്ന കുഞ്ഞുങ്ങൾക്ക് അവര്‍ നടക്കേണ്ട വഴികള്‍ ഏതാണെന്നും, എങ്ങനെ വളരണമെന്നും തീരുമാനിക്കുന്നത് നമ്മുടെ മനോഭാവങ്ങളില്‍ കൂടിയാണ്. അവരുടെ അഭിരുചിക്കനുസരിച്ച് ഒരു മേഖല തിരഞ്ഞെടുക്കാന്‍ അനുവദിക്കുകയും അതാണ് അവരുടെ സൗഭാഗ്യമെന്നും പറഞ്ഞ് കൊടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണമെന്നും മുതുകാട് ഉണര്‍ത്തി. ആത്മാര്‍ത്ഥയും അര്‍പ്പണ മനസ്സും ഉണ്ടെങ്കില്‍ അല്‍ഭുതങ്ങള്‍ സംഭവിക്കാന്‍ സാധിക്കും. അതിന് അവര്‍ക്ക് അവസരം കൊടുക്കുക എന്നതാണ് രക്ഷിതാക്കളുടെ ബാധ്യത.
നല്ല തലമുറയെ നാം തന്നെയാണ് സ്യഷ്‌ടിക്കേണ്ടത്. നമുടെ ഇന്നത്തെ കുട്ടികള്‍ക്ക് ശലഭങ്ങളും പൂക്കളും എന്താണെന്ന് അറിയില്ല. ജിവനില്ലാത്ത പുഷ്പങ്ങള്‍ മാത്രം കാണുന്ന കുട്ടികള്‍ക്ക് അതിന്റെ യഥാര്‍ത്ഥ ഗന്ധമെന്താണ് എന്നറിയുന്നില്ല. പഠികേണ്ട കാര്യങ്ങൾ അനുഭവിച്ചറിയുന്നില്ല. മൊബൈല്‍ ഫോണ്‍ ഉപകാരത്തിലുപരി പത്തിരട്ടി ദോശം ചെയ്യുന്നുവെന്ന് നാം മനസിലാക്കണം. ആധുനിക സാങ്കേതിക വിദ്യ വേണ്ട എന്ന് നമുക്ക് കുട്ടികളോട് പറയാന്‍ സാധിക്കില്ല. അരുതാത്ത കാര്യങ്ങള്‍ ഏതാണെന്ന് പറയാന്‍ രക്ഷിതാക്കള്‍ തയ്യാറാകുകയാണ് വേണ്ടതെന്നും മുതുകാട് പറഞ്ഞു.
കുട്ടികൾ മൊബൈല്‍ ഫോണ്‍, ടാബ് തുടങ്ങിയവയില്‍ കാണിക്കുന്ന അമിതമായ താല്‍പര്യത്തിന് കാരണം രക്ഷിതാക്കള്‍ തന്നെയാണെന്ന് മുതുകാട് സദസ്സില്‍ നിന്നുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വളരെ അപകടം പിടിച്ച ലോകത്തേക്കാണ് ഇന്ന് കുട്ടികൾ വളർന്ന് വരുന്നതെന്ന് നാം മനസിലാക്കണം, മദ്യത്തിന്റേയും മയക്ക്മരുന്നിന്റേയും ലോബികൾ അവർക്ക് ചുറ്റും പ്രവർത്തിക്കുന്നുണ്ട്. നല്ല കുടുംബാന്തരീക്ഷത്തിൽ കുട്ടികളെ വളർത്തുകയും അവർക്ക് പുസ്തക വായന സംസ്ക്കാരം ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നുവെന്ന് മുതുകാട് പറഞ്ഞു. നല്ല ചിന്തകൾ തെരഞ്ഞെടുക്കണമെന്നും ഹ്യദയവും കണ്ണുകളും കാതുകളും തുറന്ന് വെച്ച് തൻറെ മേഖല ഏതായിരിക്കണമെന്ന് നിശ്ചയിക്കണമെന്നും സുന്ദരമായ ജീവിതം ലക്ഷ്യംവെക്കണമെന്നും വിദ്യാർത്ഥികളോട് മുതുകാട് ഉപദേശിച്ചു.
ഡിസ്പാക് പ്രസിഡന്റ് സി.കെ. ഷഫീക് അധ്യക്ഷനായിരുന്നു. ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി ചെയർമാൻ സുനിൽ മുഹമ്മദിനെ വേദിയിൽ വെച്ച് ഡിസ്പാക് പ്രസിഡന്റ് സി.കെ. ഷഫീക് ഷാൾ അണിയിച്ചു. സ്‌കൂളിലെ സ്‌പെഷൽ കെയർ വിഭാഗത്തിലെ എട്ട് അധ്യാപികമാർ ഗോപിനാഥ് മുതുകാടിൽ നിന്നും ഡിസ്പാക്കിന്റെ ആദരവ് ഏറ്റുവാങ്ങി. ഇറാം ഗ്രൂപ് സി എം ഡി ഡൊ: സിദ്ദീഖ് അഹ് മദ് മുഖ്യാതിഥിയായിരുന്നു.
പ്രമുഖ സൗദി കലാകാരൻ ജിമിക്കി കമ്മൽ ഫെയിം ഹാശിം അബ്ബാസ് ആലപിച്ച ഗാനം സദസ് ഹർഷാരവങ്ങളോടെ സ്വീകരിച്ചു. സ്‌കൂൾ ഭരണ സമിതി മുൻ ചെയർമാൻമാരായ അബ്ദുള്ള മാഞ്ചേരി, ഡൊ: അബ്ദുൽ സലാം, സാമൂഹ്യ ജീവകാരുണ്ണ്യ പ്രവർത്തകരായ നാസ് വക്കം, അബ്ദുൽ സലാം ജാമ്‌ജൂം തുടങ്ങിയവരും ദമാമിലെ വിവിധ സംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. ഡിസ്‌പാക് ജനറല്‍ സെക്രട്ടറി മുജീബ് കളത്തില്‍ സ്വാഗതവും ട്രഷറര്‍ മുസ്തഫ തലശ്ശേരി നന്ദിയും പറഞ്ഞു.
നജീബ് അരഞ്ഞിക്കല്‍, ഷിറിൽ, ആമിന എന്നിവര്‍ അവതാരകരായിരുന്നു. ശിഹാബ് കൊയിലാണ്ടി, ജിൻഷ ഹരിദാസ്, നിരഞ്ജൻ എന്നിവർ ഗാനങ്ങളാലപിച്ചു. വിദ്യാർത്ഥികളുടെ വിവിധ ന്യത്തങ്ങളും വേദിയിൽ അരങ്ങേറി. അഷ് റഫ് ആലുവ, ബിന്‍സ്, താജ് അയ്യാരില്‍, ഷമീം കട്ടാക്കട , റെജി പീറ്റര്‍, സാദിഖ് അയ്യാലിൽ, റഫീക് കൂട്ടിലങ്ങാടി, ഷൗബീര്‍, അസ് ലം ഫറോക്, ഉണ്ണി ഏങ്ങണ്ടിയൂർ എന്നിവർ സംഘാടനത്തിന് നേത്യത്വം നൽകി.