ന്യൂഡൽഹി∙ ഡൽഹി രഞ്ജി ടീം ക്യാപ്റ്റൻ സ്ഥാനം രാജിവച്ച മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹം ശക്തമായി . ഇതോടെ, ഗൌതം ബിജെപിയിൽ ചേർന്ന് 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന അഭ്യൂഹം ശക്തമാണ് . പുതിയ തലമുറയ്ക്ക് വഴിമാറുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് ഗൗതം ഡൽഹി രഞ്ജി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്.
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഒന്നാം ട്വന്റി20 മൽസരത്തിനു മുന്നോടിയായി പരമ്പരാഗത ബെൽ മുഴക്കാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ അനുവദിച്ചതിനെതിരെ വിമർശനമുയർത്തി ഗംഭീർ രംഗത്തെത്തിയിരുന്നു. വാതുവയ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ താരത്തെ ബെൽ മുഴക്കാൻ അനുവദിച്ചുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ഗംഭീറിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു ;
'ഈഡൻ ഗാർഡൻസിൽ ഇന്ത്യ ജയിച്ചു എന്നതു സത്യം തന്നെ. എങ്കിലും ബിസിസിഐ, ഇടക്കാല ഭരണസമിതി, ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ എന്നിവർ പരാജയപ്പെട്ടിരിക്കുന്നു. അഴിമതിക്കെതിരായ പോരാട്ടം ഞായറാഴ്ചകളിൽ അവധിയെടുക്കുന്നതായി തോന്നുന്നു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അദ്ദേഹത്തിന് അനുമതി നൽകിയ വിവരം എനിക്ക് അറിയാഞ്ഞിട്ടല്ല. ഇതു പക്ഷേ ഞെട്ടിച്ചു കളഞ്ഞു. അപായമണി മുഴങ്ങുന്നു, അധികാരികൾ ശ്രദ്ധിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം’