തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവെന്ന പേരില്‍ സര്‍ക്കാര്‍ നല്‍കിയ ഒരു മണിക്കൂര്‍ പ്രവര്‍ത്തന സമയം നീട്ടല്‍ വെറും പ്രഹസനം. വ്യാപാരികളെ കളിയാക്കാന്‍ മാത്രമാണ് സര്‍ക്കാരിന്റെ ഈ ഇളവെന്നാണ് ആക്ഷേപം ഉയരുന്നത്. കടയടക്കാനും തുറക്കാനുമുള്ള സമയം പോലും കൂടുതലായി സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
നേരത്തെ എല്ലാ ദിവസവും കടതുറക്കാന്‍ എ കാറ്റഗറിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും അനുമതിയുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ ഇളവു പ്രകാരം ഇവിടെ ഒരു മണിക്കൂര്‍ കൂടി പ്രവര്‍ത്തിക്കാന്‍ മാത്രമാണ് അനുമതി. രാത്രി ഏഴിനു ശേഷം ഒരു മണിക്കൂറിനുള്ളില്‍ കടയടക്കണമെങ്കില്‍ ഏഴുമുതല്‍ അതിനുള്ള നടപടികള്‍ തുടങ്ങണം.
ഇനി കടയടക്കാന്‍ ഒരു മിനിറ്റ് വൈകിയാല്‍ പോലീസ് വന്ന് തല്ലാതിരുന്നാല്‍ ഭാഗ്യമെന്നാണ് പല വ്യാപാരികളും പറയുന്നത്. ബി, സി കാറ്റഗറിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഇപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിലേ കടകള്‍ തുറക്കാന്‍ അനുമതിയുള്ളൂ. അതുകൊണ്ടുതന്നെ ഈ ഇളവിന്റെ ഗുണം അവര്‍ക്കും കിട്ടില്ല.
അതേസമയം ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ കുത്തകകള്‍ക്ക് എവിടെയും ഏതുസമയവും ഓണ്‍ലൈന്‍ ഡെലിവറിക്ക് അനുമതിയുണ്ട്. ഇതോടെ കേരളത്തിലെ പല വ്യാപാരികളും കച്ചവടം കുറയുന്നുമുണ്ട്. ഇതൊക്കെയും അവരുടെ പ്രതിഷേധത്തിന് കാരണമാണ്.
ലോക്ക്ഡൗണിന്റെ പേരില്‍ എല്ലാം പൂട്ടിയിടുമ്പോള്‍ വ്യാപാരികളും വ്യവസായികളും കടുത്ത പ്രതിസന്ധിയിലാണെന്ന കാര്യം സര്‍ക്കാര്‍ വിസ്മരിക്കുകയാണ്. പലര്‍ക്കും കച്ചവടം നടന്നില്ലെങ്കിലും ഭീമമായ തുക വാടക നല്‍കണം. കരണ്ട് ചാര്‍ജ് കടതുറന്നില്ലെങ്കിലും ഫിക്‌സഡ് തുകയുണ്ട്.
പലരും വലിയ തുക ലോണെടുത്ത് ആണ് സ്ഥാപനം തുടങ്ങിയിട്ടുള്ളത്. ഇതിന്റെ തിരിച്ചടവ് മുടക്കാനാവില്ല. എന്നിട്ടും കടയടച്ചിടാന്‍ സര്‍ക്കാര്‍ നിരന്തരം പറയുമ്പോള്‍ കോവിഡ് പരത്തുന്നത് വ്യാപാരികള്‍ മാത്രമാണോയെന്ന ചോദ്യം അവരുയര്‍ത്തുകയാണ്.