മുംബൈ : മഹാരാഷ്ട്രയില്‍ ശിവസേനക്കും എന്‍സിപിക്കുമൊപ്പം സര്‍ക്കാരുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. ശിവസേന പൊതുമിനിമം പരിപാടിയില്‍ ഉറച്ചുനില്‍ക്കണം. ഡിസംബര്‍ ആദ്യവാരം സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.
അതേസമയം, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് നേരായവഴിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അവരെ പ്രത്യേകം ക്ഷണിക്കാതിരുന്നതെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്‍റില്‍വച്ചു. അതിനിടെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാര്‍ലമെന്‍റില്‍ പ്രത്യേക ചര്‍ച്ച നടത്തിയത് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചു.
കുതിരക്കച്ചവടത്തിന് എല്ലാ സാധ്യകളുമുണ്ടായിരുന്നതിനാലാണ് നിയമസഭ വിളിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ ആര്‍ക്കും അവസരം നല്‍കാതിരുന്നതെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ രാഷ്ട്രപതിക്ക് നല്‍കിയ 13 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് നിരവധി കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ ബിജെപിയിലേയ്ക്കും തിരിച്ചും കൂടുവിട്ട് കൂടുമാറിയത് പ്രത്യേകം പരിഗണിക്കണമെന്നും ഗവര്‍ണര്‍ പറയുന്നു. എന്നാല്‍ ബിജെപിയെ നേരിട്ട് വിമര്‍ശിക്കാന്‍ ഗവര്‍ണര്‍ തയ്യാറിയില്ല. 44 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ നേരായ വഴിക്ക് സാധിക്കുമായിരുന്നില്ല. ബിജെപിക്ക് രണ്ടു ദിവസമാണ് സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ചിരുന്നത്.
എന്നാല്‍ മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഒരുകൂടി അധികം ചോദിച്ചെങ്കിലും അനുവദിച്ചില്ല. അനുവദിച്ച സമയപരിധിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന് എന്‍സിപി അറിയിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ശിവസേന കത്ത് നല്‍കിയിട്ടില്ലെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടിക്കാഴ്ച്ചയ്ക്ക് സമയം തേടി നേരത്തെ തയ്യാറാക്കിയ കത്ത് ശിവസേന നേതാക്കള്‍ കൈമാറുകമാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ, സഖ്യത്തിനുള്ള പൊതുമിനിമം പരിപാടി അന്തിമരൂപത്തിലായിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നു.