ന്യൂഡൽഹി: ജമ്മുകാഷ്മീരിൽ റംസാൻ മാസത്തിൽ ഉപാധികളോടെയുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചു. ഭീകരരോടുള്ള നിലപാടിന്റെ ഭാഗമായി മുസ്ലിമുകൾക്കെതിരെയാണ് സൈന്യമെന്ന മോശം പ്രതിഛായ മാറ്റാൻ ഇതിലൂടെ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
എല്ലാവരും ഈ തീരുമാനവുമായി സഹകരിക്കണം. മുസ്ലിം സഹോദരി സഹാദരൻമാർക്ക് സമാധാനപൂർവവും ബുദ്ധിമുട്ടില്ലാതെയും പുണ്യമാസത്തിലെ ചടങ്ങുകൾ നിർവഹിക്കാൻ സഹായിക്കണം. കാഷ്മീരിൽ വരുന്ന മുപ്പതു ദിവസം ഭീകര വിരുദ്ധ നടപടികൾ ഉണ്ടാവില്ലെന്നും മന്ത്രാലയം അറിയിച്ചു.
സൈന്യത്തിനു നേരെ ആക്രമണം ഉണ്ടാകുമ്പോഴോ ജനങ്ങളുടെ ജീവന് രക്ഷിക്കാൻ ആവശ്യമായിവരുമ്പോഴോ മാത്രമെ സൈനിക നടപടികൾ ഉണ്ടാവുകയുള്ളു- മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര തീരുമാനം ശുഭകരമാണെന്നും എല്ലാവരും അതിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി അറിയിച്ചു. സമാധാനപ്രിയരായ മുസ്ലികള്ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ വ്രതം എടുക്കുന്നതിനുള്ള സാഹചര്യമാണ് കേന്ദ്രം സൃഷ്ടിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.