ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള ജി.എസ്.ടി കുടിശ്ശിക വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. 75,000 കോടി രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിന് 4122 കോടി രൂപയാണ് ലഭ്യമാവുക. കോവിഡ് പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനങ്ങൾക്ക് ആശ്വാസമാകുന്നതാണ് കേന്ദ്രത്തിന്റെ ഈ നടപടി.
സംസ്ഥാനങ്ങൾക്ക് സാധാരണയായി അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമേയാണിത്. രണ്ടു മാസം കൂടുമ്പോഴാണ് സാധാരണയായി ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുക. സംസ്ഥാനങ്ങൾക്കുള്ള കുടിശികയുടെ 50 ശതമാനവും ഒറ്റത്തവണയായി നൽകുമെന്ന് കേന്ദ്രം അറിയിച്ചു.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് കിട്ടാനുള്ള ജി.എസ്.ടി കുടിശ്ശിക വിതരണം ചെയ്യണമെന്ന് കെ.എന്‍. ബാലഗോപാല്‍ ധനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ വളരെ പെട്ടെന്നുള്ള നടപടിയാണ് കേന്ദ്രം സ്വീകരിച്ചത്.
രണ്ട് തരത്തിലുള്ള വായ്പയെടുത്താണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പണം വിതരണം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റിയിലും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റിയിലുമാണ് തുക വിതരണം ചെയ്യുക.