റിയാദ്: കോവിഡ് ടെസ്റ്റിന്റെ പേരിൽ പ്രവാസി യാത്രക്കാരെ ചൂഷണം ചെയ്യുന്നതും മാനസിക മായി പീഢിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് പ്രവാസി സാംസ്കാരിക വേദി റിയാദ് ഘടകം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചു യാത്ര ചെയ്യുന്ന ആളുകളെ വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്ന പ്രവണത നിർത്തിവെക്കണം.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാൻ പ്രവാസികൾ തയ്യാറാണ്. വിദേശ രാജ്യത്തു നിന്ന് വലിയ തുക മുടക്കി ടെസ്റ്റ് പൂർത്തിയാക്കി പുറപ്പെടുന്ന യാത്രികരെ വീണ്ടും പണം ഈടാക്കി ടെസ്റ്റിന് വിധേയമാക്കുന്നത് ധിക്കാരപരമാണ്. സർക്കാരിന് നിർബന്ധമാണെങ്കിൽ ടെസ്റ്റ് സൗജന്യമായി നടത്തണം.
കോവിഡ് റേറ്റ് വളരെ കുറഞ്ഞ വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ഇത്തരം പരിശോധന നിബന്ധമാക്കുന്നത് വിചിത്രവും വിരോധാഭാസവുമാണെന്നു പ്രവാസി പ്രസിഡന്റ് സാജു ജോർജ്ജ് പറഞ്ഞു. പാർട്ടി സമ്മേളനവും പ്രകടനവും വിവാഹവുമെല്ലാം എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി നടക്കുമ്പോൾ പ്രവാസികളോട് നീതിരഹിതമായി പെരുമാറുന്നത് അങ്ങേയറ്റം നീതിനിഷേധവും പ്രതിഷേധാർഹവുമാണ്.
എല്ലാ പ്രവാസി സംഘടനകളും നാട്ടിലെ രാഷ്ട്രീയ സാമൂഹിക നേതൃത്വവും ഇക്കാര്യത്തിൽ ഒരുമിച്ചു പ്രക്ഷോഭത്തിനിറങ്ങണമെന്നു പ്രവാസി സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഖലീല്‍ പാലോട്, അഷറഫ് കൊടിഞ്ഞി, സൈനുല്‍ ആബിദ്, റഹ്മത്ത് തിരുത്തിയാട് എന്നിവര്‍ സംസാരിച്ചു.