കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളുടെ താമസാനുമതി അഞ്ച് വര്‍ഷമാക്കണമെന്ന ശുപാര്‍ശയ്ക്ക് എതിര്‍പ്പുമായി പ്രവാസികള്‍ക്കൊപ്പം സ്വദേശികളും രംഗത്ത്. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനെന്നോണമാണ് രാജ്യത്ത് പുതിയായി എത്തുന്ന പ്രവാസികളുടെ താമസാനുമതി അഞ്ച് വര്‍ഷമായി നിശ്ചയിക്കണമെന്ന് നിര്‍ദേശം വന്നത്.
നിര്‍ദേശത്തിന് സമ്മിശ്ര പ്രതികരണമാണ് സ്വദേശികളില്‍ നിന്നും സ്വകാര്യ കമ്പനി ഉടമകളില്‍ നിന്നും ഉയരുന്നത് . ഈ നടപടി വിസാ കച്ചവടക്കാര്‍ക്കു മാത്രമെ ഉപകരിക്കുവെന്നും അവരുടെ പ്രവര്‍ത്തികളെ കൂടുതല്‍ സഹായകരമാക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു .
പ്രവാസികളുടെ താമസാനുമതി അഞ്ച് വര്‍ഷമാക്കണമെന്ന നിര്‍ദേശം തങ്ങളെ ആശങ്കയിലാഴ്ത്തുന്നുവെന്ന് കുവൈറ്റിലെ പ്രവാസിയായ മുഹമ്മദ് അലി പറയുന്നു. ഈ നിര്‍ദേശം മൂലം പരിചയസമ്പന്നരായ പ്രവാസികളെ പോലും കുവൈറ്റില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പ്രേരകമാകുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.
നിലവിൽ 14 ലക്ഷം സ്വദേശികളുള്ള കുവൈത്തിൽ വിദ്ദേശികളുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. ഇതിൽ സന്തുലിതാവസ്ഥ കൊണ്ടുവരികയാണ് പുതിയ നിർദ്ദേശത്തിലൂടെ സമിതി ഉദ്ദേശിക്കുന്നത്.
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാൻ വിദേശികളുടെ എണ്ണം കുറയ്ക്കണമെന്ന നിലപാടാണ് കുവൈത്തിലെ ഭൂരിഭാഗം പാർലമെന്റ് അംഗങ്ങൾക്കുമുള്ളത്. തൊഴിലുമായി ബന്ധപ്പെട്ട് വിദേശികൾക്ക് ക്വാട്ട നിശ്ചയിക്കണമെന്നും വിദേശികളെ അഞ്ച് വർഷത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ അനുവദിക്കരുതെന്നുമുള്ള അവശ്യം പാർലമെൻറിൽ പല പ്രാവിശ്യം ഉയർന്നതാണ്. 6.7 ലക്ഷം വിദേശികൾ ജോലി ചെയ്യുന്നത് ഗാർഹിക മേഖലയിലാണ്. നിർദ്ദേശം പ്രാബല്യത്തിൽ വന്നാൽ ഏറ്റും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും.