ന്യൂഡൽഹി: റേഷൻ കാർഡും ഡ്രൈവിംഗ് ലൈസൻസും ഉൾപ്പടെ സർക്കാരിൽ നിന്നു ലഭിക്കേണ്ട വിവിധ സർട്ടിഫിക്കറ്റുകളും സേവനങ്ങളും വീട്ടിലെത്തിച്ചു നൽകുന്ന സർക്കാർ പദ്ധതി ഡൽഹിയിൽ ജൂലൈ അവസാനം മുതൽ ആരംഭിക്കും. ആം ആദ്മി പാർട്ടി സർക്കാരിന്റെ സ്വപ്ന പദ്ധതിയാണിത്.
പദ്ധതി നടപ്പിൽ വരുന്നതോടെ എട്ടു സർക്കാർ വകുപ്പുകളുടെ കീഴിൽ വരുന്ന നാൽപതോളം സേവനങ്ങളാണ് ഡൽഹിയിലെ ജനങ്ങളുടെ വീട്ടിലെത്തിച്ചു നൽകുന്നത്. സമയലാഭത്തിനു പുറമേ സർക്കാർ സേവനങ്ങളിലെ സുതാര്യത കൂടി ഉറപ്പു വരുത്തുകയാണു പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ കൈക്കൂലി എന്നത് പൂർണമായും ഒഴിക്കാൻ ആകുമെന്നാണ് കേജരിവാൾ സർക്കാർ അവകാശപ്പെടുന്നത്.
കഴിഞ്ഞ വർഷം നവംബർ 16ന് ചേർന്ന ഡൽഹി സർക്കാരിന്റെ കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തിരുന്നത്. നാലു മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡൽഹി ലെഫ്. ഗവർണർ അംഗീകാരം നൽകാതിരുന്നതിനാൽ പദ്ധതി നീണ്ടുപോയി. പിന്നീട് കഴിഞ്ഞ ജനുവരിയിലാണ് ലെഫ്. ഗവർണർ അനിൽ ബൈജാൽ പദ്ധതിക്ക് അംഗീകാരം നൽകിയത്.