പാലക്കാട്: അണക്കപ്പാറയിലെ വ്യാജകള്ള് നിർമ്മാണകേന്ദ്രത്തിൻ്റെ നടത്തിപ്പിന് ഒത്താശ ചെയ്തെന്ന കേസിൽ കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. പാലക്കാട് ജില്ലയിലെ ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലമാറ്റം നൽകി ഉത്തരവിറങ്ങി. എഴുപതോളം എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനാണ് ഉത്തരവ്.
ആലത്തൂർ,ചിറ്റൂർ, സർക്കിൾ ഓഫീസിലെയും കുഴൽമന്ദം റെയ്ഞ്ച് ഓഫീസിലെയും ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. പാലക്കാട് എക്സൈസ് സ്ക്വാഡിലെ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റും. വ്യാജകള്ള് നിർമ്മാണത്തിന് ഒത്താശ ചെയ്ത് മാസപ്പടി വാങ്ങിയതായി കണ്ടെത്തിയ ഒൻപത് എക്സൈസ് ഉദ്യോഗസ്ഥരെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു.
ഇതിന് പുറമെയാണ് കൂട്ടസ്ഥലമാറ്റം. പാലക്കാട് ജില്ലയിലെ മറ്റ് താലൂക്കുകളിലേക്കാണ് ഇവരെ സ്ഥലം മാറ്റുന്നത്. ആലത്തൂര്‍ റെയ്ഞ്ച് പരിധിയിലെ അണക്കപ്പാറയിലെ കള്ള് ഗോഡൗണില്‍ നിന്ന് ജൂണ്‍ 27 നാണ് വ്യാജകള്ളും സ്പിരിറ്റും കണ്ടെത്തിയത്.