ഇനി മുതൽ വ്യാപാരികൾ മാസത്തിൽ ഒറ്റ ജി എസ് ടി റിട്ടേൺ ഫയൽ ചെയ്താൽ മതിയാകും. ഇന്നലെ ചേർന്ന ജി എസ് ടി കൗൺസിൽ യോഗം ഇതിനു അംഗീകാരം നൽകി. ഇതുവരെ മാസത്തിൽ മൂന്ന് റിട്ടേൺണുകൾ ഫയൽ ചെയ്യണമായിരുന്നു.
എന്നാൽ പഞ്ചസാരയ്ക്ക് കിലോഗ്രാമിന് മൂന്ന് രൂപ സെസ്സ് ഏർപ്പെടുത്തണമെന്ന നിർദേശത്തിൽ ശക്തമായ ഭിന്നാഭിപ്രായം ഉയർന്നതിനാൽ തീരുമാനം എടുത്തില്ല. എത്തനോളിന്റെ ജി എസ് ടി കുറയ്ക്കുന്നതിനുള്ള നിർദേശത്തിലും തീരുമാനമായില്ല. എത്തനോളിന് നിലവിൽ 18 ശതമാനമാണ് ജി എസ് ടി.
കേരളം, ബംഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കടുത്ത എതിർപ്പ് ഉയർത്തിയത്. അതുകൊണ്ട് ഇക്കാര്യത്തിൽ ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിതല സമിതിയെ യോഗം ചുമതലപ്പെടുത്തി. ആസാം ധനകാര്യ മന്ത്രി ഹേമന്ത് ബിശ്വ ശർമ്മ, ഡോ. തോമസ് ഐസക് എന്നിവർ ഇതിൽ അംഗങ്ങളാണ്.
മൂന്ന് ഘട്ടങ്ങളിലായി ആറ് മാസം കൊണ്ട് റിട്ടേൺ ഫയൽ ചെയ്യുന്നതിലെ മാറ്റം പൂർണ്ണമായി നടപ്പാക്കാൻ കഴിയുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ഹാൻസ്മുഖ് ആദിയ പറഞ്ഞു. വിഡിയോ കോൺഫറൻസ് വഴിയാണ് ജി എസ് ടി കൗൺസിൽ യോഗം ചേർന്നത്.