കൊല്ലം: കൂറ്റന്‍ ഏടാകൂടം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ചിത്രകാരനും കലാ സംവിധായകനുമായ രാജശേഖരന്‍ പരമേശ്വരന്‍ കൊല്ലം റാവിസ് ഹോട്ടലിന് വേണ്ടി ഒരുക്കിയ ഏടാകൂടമാണ് ഗിന്നസ് റെക്കോര്‍ഡ് നേടിയത്. 2 മാസം കൊണ്ട് നിര്‍മ്മിച്ച ഏടാകൂടത്തിന് 24 അടി നീളവും 2 അടി വീതിയും കനവുമുള്ള 6 കാലുകളുമാണുള്ളത്. 2017 ഡിസംബര്‍ 27നാണ് ഇത് റാവിസ് ഹോട്ടലില്‍ സ്ഥാപിച്ചത്.
രാജശേഖരന്‍ 18-ാം വയസ്സില്‍ തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ നാലിഞ്ച് വലുപ്പമുള്ള ഏടാകൂടം കണ്ടതോടെയാണ് ഇങ്ങനെ ഒരു ആശയം വികസിപ്പിച്ചെടുത്തത്. ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയ രാജശേഖരന്റെ ഏടാകൂടം സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള 18 അടി ഉയരവും 40 സെന്റിമീറ്റര്‍ വീതിയും കനവുമുള്ള ഏടാകൂടത്തെയാണ് മറികടന്നത്.
2007ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ’ എന്ന സിനിമയുടെ കലാ സംവിധാനത്തിനു സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 2008ൽ ഏറ്റവും വലിയ ഇസൽ ചിത്രം വരച്ച് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു. ഇഎംഎസിന്റെ ചിത്രമായിരുന്നു വരച്ചത്. മലേഷ്യ, സിംഗപ്പൂർ, ലണ്ടൻ എന്നിവിടങ്ങളിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്.