ജിദ്ദ: ഹജ്ജ് പ്രദേശങ്ങളായ മിനാ, മുസ്ദലിഫ, അറഫാ എന്നിവിടങ്ങളിലേക്ക് നിയമാനുസൃത ഹജ്ജ് പെർമിറ്റില്ലാതെ പ്രവേശിക്കുന്നവർക്ക് സൗദി ആഭ്യന്തര മന്ത്രാലയം പിഴ ശിക്ഷ ചുമത്തും. പതിനായിരം റിയാലായിരിക്കും പിഴയെന്ന് മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു. ലംഘനം ആവർത്തിച്ചാൽ പിഴസംഖ്യ ഇരട്ടിയാവുകയും ചെയ്യും. ജൂലൈ 19 മുതൽ ആഗസ്റ്റ് രണ്ട് ഉൾപ്പെടെയായിരിക്കും നിയമത്തിന്റെ സാധുത.
കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തിൽ വളരെ പരിമിതമായ തീർത്ഥാടക പങ്കാളിത്തത്തോടെയും അസാധാരണവും അതികർശനമായ നിയമങ്ങളോടും കൂടിയാണ് ഇത്തവണത്തെ വിശുദ്ധ തീർത്ഥാടനം അരങ്ങേറുക. നിയമങ്ങൾ കണിശമായി പാലിക്കാൻ ആഭ്യന്തര മന്ത്രാലയം സ്വദേശികളോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.
കർശനമായ നിയമം കണിശമായി നടപ്പാക്കുന്നതിൽ ആരോടും യാതൊരു ദയാവായ്‌പും ഉണ്ടാകില്ലെന്നും ലംഘനങ്ങൾ കണ്ടെത്താനായി പഴുതടച്ച പരിശോധന ഏർപ്പെടുത്തുമെന്നും മന്ത്രാലയം തുടർന്നു. ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട നിയന്ത്രങ്ങളും നിർദേശങ്ങളും സംബന്ധിച്ച വിശദമായ വിക്ജ്ഞാപനം കഴിഞ്ഞ ആഴ്ച അധികൃതർ പുറത്തിറക്കിയിരുന്നു.