കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്‌കമ്മിറ്റി വഴി ഹജ്ജിന് പോകുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും. ബുധനാഴ്ചവരെ 24,078 അപേക്ഷകളാണ് ഹജ്ജ് ഹൗസിലെത്തിയത്.
മുൻവർഷത്തെ അപേക്ഷിച്ച് അപേക്ഷകളുടെ എണ്ണത്തിൽ വൻകുറവാണ് അനുഭവപ്പെടുന്നത്. നറുക്കെടുപ്പില്ലാതെ അവസരംലഭിക്കുന്ന റിസർവ് എ വിഭാഗത്തിൽ 776 അപേക്ഷകളാണുള്ളത്. 70 വയസ്സിനു മുകളിലുള്ളവർക്കും സഹായിക്കുമാണ് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരംനൽകുന്നത്.45 വയസ്സിനുമുകളിൽ, മെഹറമില്ലാത്ത വനിതകളുടെ സംഘങ്ങളിലായി 936 പേർ അപേക്ഷനൽകിയിട്ടുണ്ട്. ബാക്കിയുള്ള 22,366 പേരും പൊതുവിഭാഗത്തിലാണ്.
അഞ്ചാംവർഷക്കാർക്കുണ്ടായിരുന്ന സംവരണം പിൻവലിച്ചതും സാമ്പത്തികപ്രതിസന്ധിയും ഹജ്ജ് സബ്‌സിഡി നിർത്തലാക്കിയതിനെത്തുടർന്ന് ചെലവ് കൂടിയതുമെല്ലാമാണ് അപേക്ഷകർ കുറയാൻ കാരണം. മുൻവർഷങ്ങളിലെല്ലാം അപേക്ഷാ സമയപരിധി ഒരുതവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി നീട്ടിനൽകാറുണ്ട്.