ജിദ്ദ: മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലാത്ത കാലമാണെങ്കിലും ഈ വർഷത്തെ വിശുദ്ധ ഹജ്ജ് സജ്ജീകരിക്കുന്നത് നൂതന സങ്കേതങ്ങളോടെയും ആശയങ്ങളോടെയുമായിരിക്കും.
അതിനുള്ള അണിയറ പ്രവർത്തനങ്ങളിലാണ് ഹജ്ജിന്റെ ആതിഥേയ രാജ്യമായ സൗദി അറേബ്യയിലെ ബന്ധപ്പെട്ട വകുപ്പുകളും വിഭാഗങ്ങളും. ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കുകയും കുറക്കുകയും ചെയ്യുകയെന്ന മഹാമാരിക്കാലത്തിന്റെ താല്പര്യം കണക്കിലെടുത്തു കൊണ്ട് കൂടിയാണ് ഈ നിലയിലുള്ള നീക്കം.
തീർത്ഥാടനത്തിൽ, വിശിഷ്യാ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സാങ്കേതിക വിദ്യ പ്രയോജനപെടുത്തുന്നതിലൂടെ ഹജ്ജ് സംഘാടനത്തിൽ വേണ്ടി വരുന്ന മനുഷ്യ കേഡർമാരെ എങ്ങിനെ കുറക്കാൻ കഴിയുമെന്നതിലായിരിക്കും ഇത്തവണ ശ്രദ്ധ കേന്ദ്രീകരിക്കുക. ഹജ്ജുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിച്ചതാണ് ഇക്കാര്യങ്ങൾ.
ഇതിന്റെ ഭാഗമായി, തീർത്ഥാടകർക്ക് മതവിധികളും ഉപദേശ നിർദേശങ്ങളും നൽകുന്നതിന് യന്ത്രമനുഷ്യ (റോബോട്ടുകൾ) ന്മാരെ വിന്യസിക്കും. അതുപോലെ, വിശുദ്ധ ഖുർആൻ കാര്യങ്ങൾക്കുള്ള സേവനങ്ങൾക്കും ഇത് പ്രയോജനപ്പെടുത്തും. തീർത്ഥാടകരുടെ ഗതാഗതം, സഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചുള്ള കൊണ്ടുള്ള ക്രമീകരണങ്ങളും ഏർപ്പാടുത്താനാകും.
തീർത്ഥാടകരുടെ സൗദയിലേക്കുള്ള ആഗമനം, ഹജ്ജ് വേളയിൽ മിനായിലെ പിശാചിന്റെ പ്രതീകത്തിൽ നിർവഹിക്കുന്ന കല്ലെറിയൽ കർമം, ഹജ്ജിന് ശേഷം തീർത്ഥാടകരുടെ സ്വദേശങ്ങളിലേക്കുള്ള മടക്കം എന്നിവയുടെ സമയങ്ങൾ ക്രമീകരിക്കുകയും അവയെല്ലാം അനായാസകരമാക്കുകയും ചെയ്യാൻ ഡിജിറ്റൽ സാങ്കേതികതയുടെ സാധ്യമാക്കാനാകും.
ഏതായാലും, ആരോഗ്യ സുരക്ഷയോടൊപ്പം ആൾക്കൂട്ടങ്ങളെ പരമാവധി കുറക്കുകയും കാര്യങ്ങൾ പ്രയാസരഹിതമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഈ വർഷത്തെ വിശുദ്ധ ഹജ്ജിൽ ഡിജിറ്റൽ സാങ്കേതികത ചൂഷണം ചെയ്യാനുള്ള സൗദിയുടെ നീക്കം. മഹാമാരി ലോകത്തെങ്ങും താണ്ഡവമാടിയ വേളയിൽ ആയിരുന്നു കഴിഞ്ഞ വർഷത്തെ വിശുദ്ധ ഹജ്ജ്.
എന്നാൽ, യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ തന്നെ പ്രശംസനീയമായ വിധത്തിലായിരുന്നു ആസൂത്രണ തികവോടെയുള്ള കഴിഞ്ഞ വർഷത്തെ സൗദി അറേബ്യയുടെ കഴിഞ്ഞ വർഷത്തെ ഹജ്ജ് സംഘാടനം.
അതേസമയം, ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന സംവിധാനങ്ങൾ സൗദി അറേബ്യ ഇതുവരെ വിശദമാക്കിയിട്ടില്ല. വൈറസിന് വിവിധ രാജ്യങ്ങളിലായി ഉണ്ടായി കൊണ്ടിരിക്കുന്ന വകഭേദങ്ങൾ, കോവിഡ് വാക്സിൻ കാര്യത്തിൽ പലയിടങ്ങളിലും നിലനിൽക്കുന്ന ദൗർലഭ്യം മുതലായ കാര്യങ്ങളാണ് ക്രമീകരണങ്ങൾ വിശദമാക്കുന്നത് വൈകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ.
നിയുക്ത വാർത്താ വിതരണ വകുപ്പ് മന്ത്രി മാജിദ് അബ്ദുല്ല അൽഖസബി വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചതാണ് ഇത്. വിശുദ്ധ തീർത്ഥാടനം മൂലം സൗദിയ്ക്ക് അകത്തോ, മറ്റു ഇസ്‌ലാമിക രാജ്യങ്ങളിലോ അന്താരാഷ്‌ട്ര തലത്തിലോ വൈറസ് വ്യാപനം ഉണ്ടാവരുതെന്ന നിർബന്ധ ബുദ്ധിയോടെയാണ് സൗദിയുടെ ഇതുസംബന്ധിച്ച നീക്കങ്ങൾ.
ജൂലൈ രണ്ടാം പകുതിയിലാണ് ഇത്തവണത്തെ വിശുദ്ധ ഹജ്ജ്.