കൊച്ചി : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ എന്‍ഐഎ പിടിയിലായതിന് പിന്നാലെ നയതന്ത്ര ചാനല്‍ വഴി കേരളത്തിലേക്കുള്ള സ്വര്‍ണക്കത്ത് ആദ്യത്തെ സംഭവമല്ലെന്ന് വെളിപ്പെടുത്തി സ്വര്‍ണക്കടത്തിലെ മുന്‍ ഏജന്റ് ഇന്നലെ രംഗത്തു വന്നിരുന്നു.
കോണ്‍സുലേറ്റ് ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് തുടങ്ങിയിട്ട് ഇന്നലെ ഒരു വര്‍ഷമായെന്നായിരുന്നു മുന്‍ ഏജന്റായ യുവാവ് സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്. കേസ് ഇത്രയും ഗൗരവമായ സാഹചര്യത്തില്‍ പിടിയിലായേക്കാമെന്ന കാരണം കൊണ്ടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് മുന്‍ ഏജന്റായ അബ്ദുല്‍ ഹമീദ് വെളിപ്പെടുത്തുന്നു.
2019 ജൂലൈ 13 മുതൽ 3 തവണ സന്ദീപ് നായരുടെ നിർദേശപ്രകാരം സ്വർണമടങ്ങുന്ന പാഴ്സൽ ദുബായ് വിമാനത്താവളത്തിലെ എയർ കാർഗോയിലെത്തിച്ചു കൊടുത്തെന്നു മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് പറയുന്നു.
ആദ്യതവണ 9 കിലോഗ്രാം പാഴ്സലാണ് എയർ കാർഗോയിലെത്തിച്ചത്. 2 തവണ വിജയകരമായി പാഴ്സൽ കയറ്റിവിട്ടെങ്കിലും മൂന്നാം തവണ എയർ കാർഗോ പാഴ്സൽ മടക്കി. കഴിഞ്ഞ ദിവസം എൻഐഎയുടെ പിടിയിലായ സന്ദീപ് നായരെ അറിയാമെങ്കിലും സ്വപ്ന, സരിത് എന്നിവരെപ്പറ്റി കേട്ടിട്ടില്ല.
3 തവണയും ഇക്കാര്യത്തിനു മാത്രമായി ദുബായിലേക്കു വിസിറ്റിങ് വീസയിലാണു പോയത്. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണസംഘത്തിന്റെ പിടിയിലായേക്കാമെന്നതിനാലാണു കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും ഇയാൾ പറയുന്നു.
ഒരിക്കലും ദുബായിൽ സ്ഥിരമായി താമസിച്ചിട്ടില്ലെന്നും 3 തവണയും മറ്റൊരാൾവഴി എത്തിച്ചുകിട്ടിയ പാഴ്സൽ വിമാനത്താവളത്തിലെ എയർ കാർഗോ ഓഫിസിലെത്തിക്കുന്ന ചുമതല മാത്രമായിരുന്നു തനിക്കെന്നും ഹമീദ് പറഞ്ഞു. 3 തവണയും നയതന്ത്രചാനൽ ഉപയോഗിച്ച് ഇതു ചെയ്യാൻ അധികാരപത്രം (ഓതറൈസേഷൻ ലെറ്റർ) ഹമീദിന് എത്തിച്ചിരുന്നു.
എമർജൻസി ലാംപ്, ടീ ബാഗ്, ടാങ്, നിഡോ പൗഡർ തുടങ്ങിയവയാണു പാഴ്സലിനകത്ത് എന്നായിരുന്നു രേഖ. മൂന്നാംതവണ പാഴ്സൽ മടക്കിയതോടെ ഈ പരിപാടി അവസാനിപ്പിച്ചു.