ഖേൽരത്ന പുരസ്കാരത്തിനു വേണ്ടിയുള്ള പട്ടികയിൽനിന്ന് തന്റെ പേര് പഞ്ചാബ് സർക്കാർ ഒഴിവാക്കിയത് അതിനുള്ള യോഗ്യത ഇല്ലാത്തതിനാലാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ഖേൽരത്ന ആദരത്തിന് യോഗ്യതയില്ലെന്ന് ഹർഭജൻ സിങ് ട്വിറ്ററിൽ പ്രതികരിച്ചു. അവാർഡിനായി ചുരുക്കപ്പട്ടിക നൽകുമ്പോൾ കഴിഞ്ഞ മൂന്നു വർഷത്തെ താരത്തിന്റെ പ്രകടനമാണു പരിഗണിക്കുക. എന്നാൽ 2016ന് ശേഷം ഹർഭജന്‍ സിങ് ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.
ഖേൽരത്ന അവാർഡിനായുള്ള നിർദേശത്തിൽനിന്ന് പഞ്ചാബ് സര്‍ക്കാർ എന്റെ പേര് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അറിയാൻ നിരവധി പേരാണു വിളിച്ചുകൊണ്ടിരിക്കുന്നത്. ഖേല്‍രത്ന പുരസ്കാരത്തിന് ഏനിക്കു യോഗ്യതയില്ലെന്നതാണു സത്യം. കാരണം കഴിഞ്ഞ മൂന്നു വർഷത്തെ രാജ്യാന്തര തലത്തിലെ പ്രകടനമാണ് അതിനായി വിലയിരുത്തുക. പഞ്ചാബ് സർക്കാരിന് പേര് പിൻവലിക്കാം. അവരുടെ ഭാഗത്തു തെറ്റില്ല. ഇതു സംബന്ധിച്ചു തെറ്റിദ്ധാരണങ്ങൾ പരത്തരുതെന്ന് മാധ്യമങ്ങളിലെ സുഹൃത്തുക്കളോട് അഭ്യർഥിക്കുകയാണ്.
രേഖകൾ വൈകിയാണ് എത്തിയതെന്ന കാരണത്താൽ ഹർഭജൻ സിങ്ങിന്റെ ഖേൽരത്ന ശുപാര്‍ശ കഴിഞ്ഞ വർഷം കായിക, യുവജനക്ഷേമ മന്ത്രാലയം തള്ളിയിരുന്നു. സംഭവത്തിൽ ഇടപെടണമെന്ന് ഹർഭജൻ പഞ്ചാബ് കായിക മന്ത്രി റാണ ഗുർമീത് സിങ്ങ് സോധിയോട് അഭ്യർഥിച്ചിരുന്നു.
തുടര്‍ന്ന് കേന്ദ്രത്തിലേക്കു രേഖകൾ അയയ്ക്കാന്‍ വൈകിയ സംഭവത്തിൽ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇത്തവണത്തെ അവാർഡിന് തന്നെ പരിഗണിക്കേണ്ടതില്ലെന്നു താരം തന്നെ പഞ്ചാബ് സർക്കാരിനെ അറിയിച്ചു.