തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ സനൽകുമാറിനെ കാറിനു മുന്നിൽ തള്ളിയിട്ടു കൊന്ന കേസിലെ പ്രതിയായ ഡിവൈഎസ്പി ബി. ഹരികുമാറിന്‍റെ മരണത്തില്‍ പോലീസ് വെള്ളം കുടിക്കും ! 3 സംസ്ഥാനങ്ങളിലായി പിടികൂടാനായി പോലീസ് വലവിരിച്ച പ്രതി എങ്ങനെ സ്വന്തം തറവാട്ടിലെത്തി ആത്മഹത്യ ചെയ്തു എന്ന ചോദ്യത്തിന് പോലീസ് കോടതിയില്‍ ഉത്തരം നല്‍കേണ്ടിവരും.
പോലീസ് തിരഞ്ഞു വലഞ്ഞ വിഐപി പ്രതി സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത അക്ഷരാര്‍ഥത്തില്‍ നാടിനെ നടുക്കി. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് ഹരികുമാറിനായി അരിച്ചു പെറുക്കുന്നതിനിടെയായിരുന്നു സ്വന്തം വീട്ടില്‍ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
നാടു മുഴുവൻ തിരച്ചിൽ നടക്കുമ്പോൾ എങ്ങനെ ഹരികുമാർ ആരോരുമറിയാതെ പോലീസ് നിരീക്ഷണത്തിലുള്ള കല്ലമ്പലത്തെ വീട്ടിലെത്തിയെന്നാണു നാട്ടുകാരുടെ ചോദ്യം. കർണാടക, തമിഴ്നാട് അതിർത്തികളിലൂടെ ഹരികുമാർ സഞ്ചരിക്കുന്നതായി അന്വേഷണസംഘം തന്നെ പറഞ്ഞിരുന്നു.
വാഹനത്തിന്റെ നമ്പറുകൾ മാറ്റിയും മൊബൈൽ ഫോൺ സിം അടിക്കടി മാറ്റിയും ഹരികുമാർ അന്വേഷണ സംഘത്തെ വിദഗ്ധമായി കബളിപ്പിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.
ഇങ്ങനെ നാടെങ്ങും വലവിരിച്ചിട്ടും ഹരികുമാർ എങ്ങനെ കല്ലമ്പലത്തെ വീട്ടിലെത്തിയെന്നാണു സമരസമിതിയുടെയും നാട്ടുകാരുടെയും ചോദ്യം. പൊലീസിൽ തന്നെയാണ് ഒറ്റുകാരെന്നും ആരോപണമുണ്ട്. പൊലീസിലും രാഷ്ട്രീയത്തിലും ഉന്നത സ്വാധീനമുള്ളയാൾ കൂടിയായിരുന്നു ഹരികുമാര്‍.
അതിനാല്‍ തന്നെ അദ്ദേഹത്തിനു കൃത്യമായി ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും ഇവർ ആരോപിക്കുന്നു. സനലിന്റെ മരണത്തിനുശേഷം കല്ലമ്പലത്തെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. വീട്ടുകാർ മറ്റെങ്ങോട്ടോ താമസവും മാറിയിരുന്നു.
ഇതോടെ കേസ് അടഞ്ഞ അധ്യായമാകില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഹരികുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചു ജനകീയ സമരസമിതി തന്നെ ആദ്യം രംഗത്തെത്തിയിരുന്നു .
മരണത്തിന്റെ ഉത്തരവാദിത്തം സംരക്ഷണം നല്‍കിയവര്‍ക്കാണ്. ഹരികുമാറിനെ സംരക്ഷിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു ജനകീയ സമരസമിതി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ രംഗത്തെത്തിയിട്ടുണ്ട് .