ഹരിപ്പാട്: തദ്ദേശസ്വയം ഭരണ തെരെഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ ഹരിപ്പാട് സിപിഎമ്മിൽ നിന്ന് കൂട്ടത്തോടെ അംഗങ്ങൾ കോൺഗ്രസിൽ ചേരുന്നു. ഹരിപ്പാട് മുനിസിപ്പൽ ലോക്കൽ കമ്മറ്റി അംഗം അഡ്വ. ബി. ശിവപ്രസാദ്, കരുവാറ്റ എൽ.സി. അംഗവും എൻ. എസ്. എസ്. കരയോഗം(നമ്പർ 4725) സെക്രട്ടറി കൂടിയായ കൂടിയായ ജി.ഹരികുമാർ, ബ്രാഞ്ച് കമ്മറ്റിയംഗം സിന്ധു എന്നിവർ കോൺഗ്രസ് പ്രവർത്തകരായി മാറി.
കർഷക സംഘം ഏരിയ എക്സിക്യൂട്ടീവ് അംഗം കൂടിയായ അഡ്വ. ശിവപ്രസാദ് ഡി.വൈ.എഫ് ഐ ഏരിയ മുൻ വൈസ്പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
എൻ. സി. പി. മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജനപക്ഷം ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റുമായ സുരേഷ് കൈതപറമ്പിൽ, സജി പോങ്ങാട്ട്, രഘു രാജപ്പൻ ആചാരി എന്നിവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.
രാവിലെ എം.എൽ.എ ക്യാമ്പ് ഓഫീസിൽ വച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിൽ നിന്നാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
ലോക്ഡൌൺ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാലാണ് കൂടുതൽ പേരെ ഒഴിവാക്കിയത്.
വരും ദിവസങ്ങളിൽ ഡിസിസി അധ്യക്ഷൻ അഡ്വ.എം.ലിജുവിൽ നിന്നും അംഗത്വം ഏറ്റുവാങ്ങി കൂടുതൽ സജീവ സിപിഎംപ്രവർത്തകർ കോൺഗ്രസിലേക്ക് കടന്നുവരുമെന്ന് ഹരികുമാർ പറഞ്ഞു.
ശബരിമല വിഷയത്തിൽ സിപിഎമ്മിൽ നിന്നും അകന്നവരാണ് ഇപ്പോൾ സിപിഎം അംഗത്വം ഉപേക്ഷിച്ചു കോൺഗ്രസിൽ എത്തുന്നത്. ശബരിമല വിഷയത്തിൽ സിപിഎമ്മിനോട് പരസ്യമായി നിലപാട് സ്വീകരിച്ച നേതാവാണ് എൻ.എസ്. എസ് കരയോഗം സെക്രട്ടറി കൂടിയായ ഹരികുമാർ. ട്രാൻപോർട്ട് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ നേതാവ് കൂടിയായ ഹരികുമാർ ശബരിമല വിഷയത്തിലും വനിതാമതിലിനെതിരായും കരയോഗം പൊതുയോഗം വിളിച്ചു ചേർത്താണ് വിയോജിപ്പ് വ്യക്തമാക്കിയത്.
പാർട്ടിയിൽ നിന്ന് അകന്നു നിന്ന ഇവരെ വീണ്ടും മടക്കികൊണ്ടുവരാൻ ലോക്സഭാ തെരെഞ്ഞെടുപ്പിന് മുൻപേ സിപിഎം ശ്രമം തുടങ്ങിയെങ്കിലും ഇവർ വഴങ്ങിയില്ല. ഹരികുമാറിന്റെ ഭാര്യ സുനിത കരുവാറ്റ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ അംഗങ്ങളും നേതാക്കളും കൂട്ടത്തോടെ അടർന്നുപോകുന്നത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.